വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപോവില്ല, ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം ഒഴിവാക്കൂ; അമിത്ഷായോട് മമത

കൊല്‍ക്കത്ത: പൗരത്വ പട്ടിക സംബന്ധിച്ച് പശ്ചിമബംഗാളില്‍ വച്ച് വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി.

ബംഗാളിലേക്ക് വരുന്ന എല്ലാവര്‍ക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കാതിരിക്കുക. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുക. ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ല; മമത പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുര്‍ഗാപൂജയില്‍ ഒത്തു ചേരുന്നുണ്ടെന്നും മമത ഓര്‍മ്മിപ്പിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

ഇന്ത്യയില്‍ അതിഥികളായെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായുള്ള പൗരത്വ നിയമഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും ഹിന്ദുവായ ഒരു അഭയാര്‍ഥിയും പുറത്തുപോകേണ്ടിവരില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒരാള്‍ക്കു പോലും ഇവിടെ തുടരാനാകില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

;കിംവദന്തികളാണ് മമത ബാനര്‍ജി പറയുന്നത്. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ബാനര്‍ജി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാല്‍, അഭയാര്‍ഥികളായ ഹിന്ദു സഹോദരങ്ങള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിലപാടായിരുന്നു മമതയ്ക്ക്. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാരെല്ലാം മമതയ്ക്ക് വോട്ട് ബാങ്കായി. അതുകൊണ്ട് അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കരുതെന്ന നിലപാടാണ് മമത ബാനര്‍ജിയ്ക്കുള്ളത്. ദേശീയ താല്‍പര്യങ്ങള്‍ക്കു മുകളില്‍ നില്‍ക്കുന്നതാകരുത് രാഷ്ട്രീയ താല്‍പര്യങ്ങള്‍- അമിത് ഷാ പറഞ്ഞു.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*