ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാവും വരെ നടപടിയെടുക്കരുത്, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹരവും നല്‍കണം

  • ഹരജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും
  • ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ പൗരത്വനിയമത്തിനെതിരേ സമരം നടത്തിയ വിദ്യര്‍ഥികളെ കാംപസിനുള്ളില്‍ക്കയറി പൊലിസ് മര്‍ദ്ദിച്ചത് സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

    ഇതു സംബന്ധിച്ച് റിസ്‌വാന്‍ എന്ന വ്യക്തി നല്‍കിയ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ചീഫ് ജഫ്റ്റിസ് ഡി.എന്‍ പാട്ടീല്‍, ജസ്റ്റിസ് രേഖാ പിള്ള എന്നിവരുടെ ബെഞ്ച് മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
    വിരമിച്ച സുപ്രിം കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയോ അന്വേഷണം നടത്തുക, വിദ്യാര്‍ഥികള്‍ക്കെതിരായ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നടപടിയെടുക്കാതിരിക്കുക, പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹരവും നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുക തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍. സമാധാനപരമായി സമരം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാജ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് ഡല്‍ഹി പൊലിസ് നിയമവിരുദ്ധമായി ആക്രമിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.