ഗ്യാന്‍ വാപി മസ്ജിദില്‍ പൂജനടത്താനുള്ള അനുമതിക്കെതിരെ പള്ളി കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന മഥുരയിലെ ഗ്യാന്‍ വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാന്‍ അനുമതി നല്‍കിയ ജില്ലാ കോടതിവിധി ശരിവച്ച ഹൈക്കോടതി നടപടി ചോദ്യംചെയ്ത് പള്ളിയുടെ പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ്യ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. 1991ലെ ആരാധനാലയനിയമത്തിന് വിരദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഓരോ ആരാധനാലയത്തിന്റെയും ഉടമസ്ഥത ആര്‍ക്കാണോ ആ വിഭാഗത്തിന് തന്നെ അതിന്‍മേല്‍ അവകാശം നല്‍കുന്നതാണ് ആരാധനാലയ നിയമം. ഈ നിയമത്തിന്റെ ലംഘനമാണ് ഗ്യാന്‍വാപിയില്‍ പൂജ നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടിയെന്ന് ഹരജി ചൂണ്ടിക്കാട്ടി.
ഗ്യാന്‍ വാപി മസ്ജിദില്‍ നടന്നുവരുന്ന പൂജ തടയണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി നല്‍കിയ ഹരജി ഇന്ന് രാവിലെയാണ് അലഹാബാദ് ഹൈക്കോടതി തള്ളിയത്. പള്ളിയുടെ പരിപാലന ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ്യ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പള്ളി കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനാല്‍ മസ്ജിദ് സമുച്ചയത്തിന് താഴെ ഹിന്ദു വിഭാഗത്തിന് പൂജ തുടരാന്‍ കഴിയും.
ഇരുവിഭാഗത്തിന്റെയും വാദംകേട്ട ശേഷം കേസില്‍ വിധി പറയാനായി ഇന്നലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നിലവില്‍ പള്ളിയുടെ താഴെയുള്ള നാലു അറകളിലൊന്നിലാണ് പൂജ നടന്നുവരുന്നത്. തെഹ്ഖാന എന്നറിയപ്പെടുന്ന ഈ അറ തങ്ങളുടെ കീഴിലുള്ളതാണെന്നും മറ്റാര്‍ക്കും അവകാശപ്പെടാനോ അവിടെ പൂജ നടത്താനോ കഴിയില്ലെന്നുമായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം.

പ്രദേശം സി.ആര്‍.പി.എഫ് ഏറ്റെടുത്ത ശേഷവും നിലവറയില്‍ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദു പക്ഷം വാദിച്ചത്. 1993 വരെ ഗ്യാന്‍വാപിയില്‍ പൂജാ കര്‍മങ്ങള്‍ നടന്നിരുന്നുവെന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിച്ചത്. എന്നാല്‍ ഇതിന് കൃത്യമായ രേഖകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*