കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ്

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റതെന്നും എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഉക്രൈനിലെ റഷ്യന്‍ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതല്‍ റഷ്യന്‍ സൈന്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉക്രൈന്‍ തലസ്ഥാനമായ കീവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും കനത്ത് വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. ഉക്രൈന്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കീവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് ഉക്രൈന്‍ സൈന്യം അവകാശപ്പെടുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഉക്രൈന്‍ അവകാശപ്പെട്ടു.
ഒഡേസയും ഡോണ്‍ബാസും ലക്ഷ്യം വെച്ചാണ് റഷ്യന്‍ നീക്കം. കേഴ്‌സണ്‍ നഗരം കഴിഞ്ഞ ദിവസം റഷ്യ പിടിച്ചെടുത്തിരുന്നു. ഒഡേസയില്‍ കൂടുതല്‍ റഷ്യന്‍ സേനയെ എത്തിച്ചിട്ടുണ്ട്. ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈന്‍ സ്ഥിരീകരിച്ചു. മരിയപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടര്‍ന്നു.
മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി സംസാരിച്ചു. എന്നാല്‍ ഉക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*