ലഖ്‌നോ ലുലുമാളിലെ നിസ്‌ക്കാരം: നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നോ: ലുലുമാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നാലുപേരും മുസ്‌ലിങ്ങളാണെന്നാണ് പൊലിസ് പറയുന്നത്. ജൂലായ് 12ന് ലുലു മാളില്‍ നമസ്‌കരിച്ച എട്ടുപേരും അമുസ്‌ലിംകളാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പൊലിസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
ജൂലൈ 12ന് നടന്ന നമസ്‌കാരത്തിന് ശേഷം ലുലു മാളില്‍ മതപരമായ ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിന് ജൂലൈ 15ന് നാലു പേര്‍ അറസ്റ്റിലായിരുന്നു. സരോജ് നാഥ് യോഗി, കൃഷ്ണ കുമാര്‍ പതക്, ഗൗരവ് ഗോസ്വാമി, അര്‍ഷാദ് അലി എന്നിവരായിരുന്നു അറസ്റ്റിലായത്. യോഗി, പഥക്, ഗോസ്വാമി എന്നിവര്‍ പൂജ നടത്താന്‍ ശ്രമിച്ചപ്പോള്‍ അലി മാളിന്റെ പരിസരത്ത് നമസ്‌കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ജൂലൈ 12 ന് നമസ്‌കാരം നടത്തിയവരാണെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നെന്ന് ലഖ്‌നൗ കമ്മീഷണര്‍ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഈ നാലുപേരെക്കൂടാതെ, ഷോപ്പിംഗ് മാളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകര്‍ത്തതിന് 18 പേര്‍ക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാന്‍ ചാലിസ ചൊല്ലി മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.
സുരക്ഷാ വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ര്‍ശനമായി നേരിടുമെന്നും ലുലു മാള്‍ വിവാദത്തെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച മാള്‍ ജൂലൈ പതിനൊന്നിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. ലുലുമാളില്‍ ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നമസ്‌കാരത്തിനു പിന്നാലെ മാളില്‍ തീവ്രഹിന്ദു സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതും വിവാദമായി. പിന്നാലെ നമസ്‌കാരം തുടരാന്‍ അനുവദിച്ചാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭയും രംഗത്തെത്തി.

About Ahlussunna Online 1172 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*