കനയ്യാ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക്രമണം; കല്ലുകൊണ്ട് ആക്രമിച്ചത് ബിഹാറില്‍ പൗരത്വനിയമത്തിനെതിരായ പ്രചാരണത്തിനിടെ…

പാട്‌ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും ബി.ജെ.പി വിരുദ്ധ പ്രചാരകനുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ ഇവര്‍ക്കു നേരെ രൂക്ഷമായ കല്ലേറ് നടത്തിയത്.

സുപോള്‍ ജില്ലയിലെ ഒരു യോഗത്തിന് ശേഷം സഹര്‍ഷയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കനയ്യ കുമാറും സംഘവും കാര്യമായ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരുപാട് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മോര്‍ച്ച എന്ന സംഘടനയില്‍പ്പെട്ടവരും കനയ്യകുമാറിനൊപ്പമുണ്ടായിരുന്നു.

നാല് ദിവസത്തിനിടെ ഇത് രണ്ടാ തവണയാണ് കനയ്യാ കുമാറിന് നേരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം ബിഹാറിലെ തന്നെ സാറാന്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു. സംഭവത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നരേന്ദ്ര മോദിയെ രൂക്ഷമായി എതിര്‍ക്കുന്ന കനയ്യ കുമാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരായും ദേശീയ പൗരത്വ രജിസ്റ്ററുമായും ബന്ധപ്പെട്ട വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായവരാകാം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നത് വ്യക്തമാണ്.

സി.എ.എക്കെതിരേ കനയ്യ കുമാറിന്റെയും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിന്റെയും നേതൃത്വത്തില്‍ വെസ്റ്റ് ചംബാരനിലെ ഭിതര്‍വയില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചിരുന്നു. ചംബാരന്‍ ജില്ലയിലൂടെ ജാഥ കടന്നുപോകുമ്പോള്‍ ഇവരെ തടഞ്ഞ പൊലിസുകാരോട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ പിന്‍മാറാന്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*