ഇസ്‌റാഈൽ കുടിയേറ്റം അംഗീകരിച്ച യു.എസ് നടപടി തള്ളി സഊദി അറേബ്യ

റിയാദ്: ഫലസ്‌തീൻ പ്രദേശങ്ങൾ കൈയ്യടക്കിയ ഇസ്‌റാഈൽ നടപടി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ സഊദി അറേബ്യ. അടിയന്തിര അറബ് ലീഗ് സമ്മേളനത്തിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ്‌ ഫലസ്‌തീൻ വിഷയത്തിൽ സഊദി നയം വീണ്ടും വ്യക്തമാക്കിയത്.

വിഷയത്തിൽ നേരത്തെ തന്നെ ഇസ്രാഈലിനും അമേരിക്കക്കും എതിരെ സഊദി അറേബ്യ നിലപാടുകൾ കൈകൊണ്ടിരുന്നു. ഫലസ്‌തീൻ പ്രശ്‌നത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഫലസ്‌തീൻ ജനതക്കൊപ്പമാണെന്നും അവർക്കുള്ള സഹായം തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രി കൂട്ടി ചേർത്തു. പലസ്‌തീൻ പ്രശ്‌നത്തിന് നീതിപൂർവകവും സമഗ്രവുമായ പരിഹാരത്തിന്റെ ആവശ്യകത സഊദി ഊന്നിപ്പറയുന്നു. പശ്ചിമേഷ്യയിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള അടിസ്ഥാന മാർഗ്ഗമാണ് പലസ്‌തീൻ പ്രശ്‌ന പരിഹാരമെന്ന് ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ഇസ്‌റാഈൽ നടപടിയെ വെള്ള പൂശി മൈക്ക് പോംപിയോ നടത്തിയ പ്രസ്‌താവനകളെ അറബ് ലീഗ് നിശിതമായി വിമർശിച്ചു. നാലു പതിറ്റാണ്ടിന്റെ അമേരിക്കൻ വിദേശനയം മാറ്റിക്കൊണ്ട് ഇസ്‌റാഈൽ കുടിയേറ്റങ്ങളെ അംഗീകരിച്ച അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് നേരത്തെ ചേർന്ന അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാരുടെ യുഗം വിലയിരുത്തിയിരുന്നു.

പലസ്‌തീനിലെ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി ഇസ്‌റാഈല്‍ നിര്‍മിച്ച കുടിയേറ്റകേന്ദ്രങ്ങള്‍ (സെറ്റില്‍മെന്റുകള്‍) നിയമവിരുദ്ധമല്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് 40 വര്‍ഷമായി യു.എസ് പിന്തുടര്‍ന്നുവന്ന നിലപാടില്‍ നിന്നുള്ള നയംമാറ്റം പരസ്യമായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ പുറത്താക്കി ജൂതന്മാരെ കുടിയിരുത്തിയ ഇസ്‌റാഈലി നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് പോംപിയോ പറഞ്ഞത്. പോംപിയോ പ്രസ്‌താവനനക്കെതിരെ നേരത്തെ തന്നെ സഊദിയുൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, എക്കാലത്തും ഇസ്‌റാഈലിനു അനുകൂല നിലപാട് സ്വീകരിക്കുന്ന അമേരിക്കയുടെ നടപടി ഒരിക്കൽ കൂടി അവരുടെ ഇസ്‌റാഈൽ വിധേയത്വം വ്യക്തമാക്കുന്നതായിരുന്നു പോംപിയോയുടെ പ്രസ്‌താവന.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*