മൂസാ (അ); ഇസ്രായീല്യരുടെ രക്ഷകന്‍

യൂനുസ് വാളാട്

മൂസാ (അ) ഇംറാന്‍റെ മകനാണ്. ഫറോവയുടെ ഭരണ കാലത്ത് ഈജിപ്തിലാണ് മൂസാ (അ) ജനച്ചത്. ഫറോവയുടെ ഭരണം നിഷ്ഠൂരമായ കൃത്യങ്ങള്‍ക്ക് കളമൊരുക്കി. യൂസുഫ് നബിയുടെ ഭരണ കാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്ന ഇസ്റാഈല്യര്‍ അവിടെ വ്യാപിച്ചപ്പോള്‍ ഫറോവമാര്‍ അവരോട് അടിമതുല്യം പെരുമാറി. ‘നിശ്ചയം ഫറോവ ഭൂമിയില്‍ അഹന്ത കാട്ടുകയും തദ്ദേശീയരെ ഭിന്ന ചേരികളാക്കുകയുമുണ്ടായി, ഒരു ചേരിയ ബലഹീനരാക്കി അവരുടെ ആണ്‍ ശിശുക്കളെ അറുകൊല നടത്തുകയും പെണ്‍മക്കളെ ജീവിക്കാന്‍ വിടുകയും ചെയ്തു. നാമുദ്ദേശിച്ചതാകട്ടെ അന്നാട്ടില്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് ഔദാര്യം പ്രകടിപ്പിക്കാനും അവരെ നായകരാക്കാനും അനന്തരാവകാശികളാക്കി വാഴിക്കാനും ഭൂമിയില്‍ സ്വാധീനമുണ്ടാക്കിക്കൊടുക്കാനും ഫറോവക്കും ഹാമാനും സേനാനികള്‍ക്കും തങ്ങളാശങ്കിച്ചിരുന്നതെന്തോ അത് ആ അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന് ഗോചരിഭവിക്കാനുമത്രേ (ഖസ്വസ് 4-6).

മൂസാ നബിയുടെ ജനനത്തിന് കളമൊരുങ്ങി. ഖുര്‍ആന്‍ പറയുന്നു:ശിശുവിന് നീ മുലയൂട്ടുക എന്ന് മൂസാ നബിയുടെ മാതാവിന് നാം ബോധനമേകി. അവനെപ്പറ്റി ആശങ്ക തോന്നുന്നുവെങ്കില്‍ നദിയില്‍ ഇട്ടേക്കുക, ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട. അവനെ നിങ്ങളിലേക്കു തന്നെ നാം തിരിച്ചെത്തിക്കുകയും ദൈവദൂതരിലൊരാളാക്കുന്നതുമാകുന്നു’. എന്നിട്ട് ഫറോവയുടെ ശിങ്കിടികള്‍ അവനെ നൈല്‍ നദിയില്‍ നി്നനെടുത്തു. അതിന്‍റെ പരിണതി ആ ശിശു അവരുടെ പ്രതിയോഗിയും ദുഃഖ കാരണവും ആവുകയെന്നതായിരുന്നു. നിശ്ചയം ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും പിഴച്ചുപോയവരായിരുന്നു. ശിശുവിനെ കണ്ട് ഫറോവാ പത്നി പറഞ്ഞു: എനിക്കും താങ്കള്‍ക്കും ആഹ്ലാദദായകമത്രേ ഇവന്‍ അതിനാല്‍ ഇവനെ കൊല്ലരുത്, നമുക്കിവന്‍ ഉപകരിച്ചേക്കാം.അല്ലെങ്കില്‍ വളര്‍ത്തുപുത്രനായി വരിക്കാം (ഖസ്വസ്ക്7 9)

മൂസ നബിയുടെ ഉമ്മ ശിശുവിനെ കുറിച്ചുള്ള അസ്വസ്ഥത മൂലം മനശ്ശൂന്യയായി. അവരുടെ ഹൃദയത്തിന് നാം ദാര്‍ഢ്യമേകിയിട്ടില്ലായിരുന്നുവെങ്കില്‍ ശിശുവിന്‍റെ കാര്യമവര്‍ പരസ്യപ്പെടുത്തിയേനെ, അവര്‍ സത്യവിശ്വാസികളായിരിക്കാന്‍ വേണ്ടിയത്രേ നാമങ്ങനെ ചെയ്തത്. നീ പോയി അവനെ അന്വേഷിച്ചു നോക്ക് എന്ന് ശിശുവിന്‍റെ സഹോദരിയോട് നിര്‍ദ്ദേശിക്കുകയും അവള്‍ പോയി അകലെ നിന്ന് അവനെ കാണുകയുമുണ്ടായി. മുലയൂട്ടന്നവര്‍ അവന് മുലകൊടുക്കുന്നത് നേരത്തെ നാം പ്രതിരോധിച്ചിരുന്നു. കൊട്ടാരത്തിലുള്ളവരോട് സഹോദരി ബോധിപ്പിച്ചു: ‘നിങ്ങള്‍ക്കു വേണ്ടി ഈ ശിശുവിനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാന്‍ വിവരം തരട്ടെയോ? ഇവന് നډയാഗ്രഹിക്കുന്നവരാണവര്‍, അങ്ങനെ അവന്‍റെ ഉമ്മ ആഹ്ലാദിക്കാനും ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്‍റെ കരാര്‍ സത്യസന്ധമാണെന്ന് അവള്‍ ഗ്രഹിക്കാനുമായി ശിശുവിനെ നാം അവള്‍ക്ക് തിരിച്ചു നല്‍കി. പക്ഷേ അവരില്‍ മിക്കവരും വസ്തുത അറിയില്ലായിരുന്നു (ഖസസ് 10,13).  അങ്ങനെ മൂസാ നബി ശക്തനും പക്വതയുള്ളവനുമായിക്കഴിഞ്ഞപ്പോള്‍ അല്ലാഹു ജ്ഞാനവും വിവേകവും നല്‍കി. ഒരിക്കല്‍ പട്ടണ നിവാസികള്‍ അശ്രദ്ധരായിരുന്നപ്പോള്‍ അദ്ദേഹമവിടെ ചെന്നു. തത്സമയം രണ്ടുപേര്‍ സംഘട്ടനത്തിലേര്‍പ്പെട്ടതായി അദ്ദേഹം കണ്ടു. ഒരുവര്‍ തന്‍റെയാളും മറ്റെയാളും ശത്രു പക്ഷക്കാരനുമായിരുന്നു. അപ്പോള്‍ തന്‍റെയാള്‍ പ്രതിരോധിക്കെതിരെ അദ്ദേഹത്തോട് സഹായാഭ്യര്‍ത്ഥന നടത്തി. തത്സമയം മൂസാ നബി അവനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും അതവനെ (ഖിബ്ത്വി) കഥാവശേഷനാക്കുകയുമുണ്ടായി (ഖസസ് 15).  മൂസാ നബി പശ്ചാത്തപിച്ചു. ‘നാഥാ, നിശ്ചയം ഞാന്‍ ആത്മദ്രോഹം ചെയ്തിരിക്കുന്നു. തന്മൂലം എനിക്കു നീ പൊറുത്തു തരേണമേ’. അങ്ങനെ അദ്ദേഹത്തിനവന്‍ പാപമോചനം നല്‍കി (ഖസസ് 16).  രാജകുമാരനായി കൊട്ടാരത്തില്‍ കഴിയവേയാണ് അബദ്ധ വധം സംഭവിച്ചത്. മൂസാ നബി (അ) വല്ലാതെ പരിഭ്രമിച്ചു. ഫറോവയറിഞ്ഞാല്‍ ജീവന്‍ നഷ്ടമാകുമെന്ന് തീര്‍ച്ച. അങ്ങനെ പേടിച്ചും പ്രതികരണങ്ങള്‍ നിരീക്ഷിച്ചും അദ്ദേഹം പട്ടണത്തില്‍ കഴിയവെ, കഴിഞ്ഞ ദിവസം തന്നോട് പിന്തുണ തേടിയവന്‍ സഹായിക്കാനായി വീണ്ടും മുറവിളി കൂട്ടുന്നു. മൂസാ നബി അവനോട് പറഞ്ഞു: ‘സ്പഷ്ടമായും ഒരു ദുര്‍മാര്‍ഗി തന്നെയാണ് നീ’. എന്നിട്ട് ഇരുവരുടെയും പ്രതിയോഗിയായ ഖിബ്ത്വിയെ പിടിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ ഇസ്റായേലി ചോദിച്ചു: ‘ഏ മൂസാ, കഴിഞ്ഞ ദിവസം ഒരാളെ വധിച്ചതു പോലെ നീ എന്നെയും വധിക്കാനുദ്ദേശിക്കുകയാണോ? ഈ നാട്ടില്‍ ഒരു ധിക്കാരിയാകണമെന്നു മാത്രമാണ് നിന്‍റെ ഉള്ളിലിരിപ്പ്. പരിഷ്കര്‍ത്താക്കളില്‍ പെട്ടവനാകണമെന്നല്ല’ (ഖസസ് 18,19). ഖിബ്ത്വിയെ പിടിക്കാന്‍ ചെന്ന മൂസാ നബിയെ തെറ്റിദ്ധരിച്ച് ഇസ്റായേലി പ്രതികരിച്ചത് അജ്ഞാത ഘാതകന്‍ മൂസയാണെന്ന് നാട്ടില്‍ പാട്ടായി. ഫറോവ രോഷാകുലനും ക്രൂദ്ധനുമായിത്തീര്‍ന്നു.

മൂസാ നബി ഈജിപ്ത് വിടുന്നു

ഫറോവയുടെയാളില്‍ പെട്ട ഒരു രഹസ്യ സത്യവിശ്വാസി (ഗാഫിര്‍ 28) ഓടിയെത്തി മൂസാ നബിയോട് ബോധിപ്പിച്ചു: “ഹേ മൂസാ, അങ്ങയെ വധിക്കാനായി പ്രമുഖര്‍ കൂടിയാലോചന നടത്തുകയാണ്. അതുകൊണ്ട് ഉടന്‍ നാടുവിടുക. ഞാന്‍ അങ്ങയുടെ ഗുണകാംക്ഷി തന്നെയാണ് (ഖസസ് 20). വിവരം കേട്ട് സ്തംഭിച്ച മൂസാ (അ) അല്ലാഹുവില്‍ ഭരമേല്‍പിച്ച് തലസ്ഥാനമായ ടെലിയോപോളിസില്‍ നിന്ന് സുമാര്‍ 400 കി.മി ദൂരെയുള്ള മദ്യനിലേക്കാണ് അദ്ദേഹം പുറപ്പെട്ടത്.

മദ് യന്‍ നാട്ടിലെത്തിയപ്പോള്‍

മദ് യനിലെ ജലസ്രോതസ്സിന് സമീപമെത്തിയപ്പോള്‍ കാലിക്കൂട്ടങ്ങളെ ജലപാനം ചെയ്യിക്കുകയായിരുന്ന ഒരു സംഘം ആളുകളെ അദ്ദേഹം അവിടെ കണ്ടു. അവരില്‍ നിന്നകലെയായി തങ്ങളുടെ ആട്ടിന്‍പറ്റത്തെ തടഞ്ഞു നിര്‍ത്തിക്കൊണ്ടിരുന്ന രണ്ട് സ്ത്രീകളും തന്‍റെ ദൃഷ്ടിയില്‍ പെട്ടു. എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് അദ്ദേഹം അന്വേഷിച്ചതിന് അവരിരുവരും പ്രതികരിച്ചു: “ഇടയډാര്‍ തങ്ങളുടെ കാലികള്‍ക്ക് പാനം ചെയ്യിച്ച് മടങ്ങിപ്പോകുന്നതു വരെ ഞങ്ങള്‍ വെള്ളം കുടിപ്പിക്കില്ല. ഞങ്ങളുടെ പിതാവാകട്ടെ വയോവൃദ്ധനുമാണ്”.  അങ്ങനെ അവരുടെ കാലികള്‍ക്ക് അദ്ദേഹം വെള്ളം കുടിപ്പിച്ചു. ശേഷം തണലിലേക്ക് പോയിരുന്ന് “നാഥാ നീ സമര്‍പ്പിക്കുന്ന ഏതൊരു നډക്കും ഞാന്‍ ആവശ്യക്കാരനാണ്” എന്ന് പ്രാര്‍ത്ഥിച്ചു (ഖസസ് 23,24). ആ ഇരു വനിതകളിലൊരാള്‍ ലജ്ജാവതിയായി മൂസാ നബിയുടെ സമീപം വന്നു ബോധിപ്പിച്ചു: “ഞങ്ങളുടെ ആടുകള്‍ക്ക് ജനപാനം നടത്തിത്തന്നതിനുള്ള പ്രതിഫലം നല്‍കാനായി പിതാവ് താങ്കളെ ക്ഷണിക്കുന്നുണ്ട്”. എന്നിട്ട് ശുഐബ് നബിയുടെ അടുത്തെത്തി മൂസാ നബി സംഭവം വിശദീകരിച്ചു കൊടുത്തപ്പോള്‍ ശുഐബ് നബി പ്രതികരിച്ചു: “ഒട്ടും പേടിക്കരുത്, അക്രമകാരികളായ ജനത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു (ഖസസ് 25). ഇരു വനിതകളിലൊരുത്തി അപേക്ഷിച്ചു: ബാപ്പാ, ഇദ്ദേഹത്തെ നിങ്ങള്‍ കൂലിക്കാരനായി നിശ്ചയിച്ചു കൊള്ളൂ. താങ്കള്‍ കൂലിക്കാരനായി നിയമിക്കുന്നവരില്‍ ഉദാത്തന്‍ ശക്തനും വിശ്വസ്തനുമായവനത്രെ. ശുഐബ് നബി പറഞ്ഞു: ” എട്ട് കൊല്ലം എന്‍റെ കൂലിക്കാരനാകണമെന്ന ഉപാധിയോടെ ഇരു പുത്രികളിലൊരുത്തിയെ നിങ്ങള്‍ക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പത്ത് കൊല്ലം തികക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ഇഷ്ടം. നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. സദ്വൃത്തനായ ഒരു വ്യക്തിയായി നിങ്ങള്‍ക്കെന്നെ കാണാം. മൂസാ നബി പ്രതികരിച്ചു. നമുക്കിടയിലുള്ള തീരുമാനം അതുതന്നെ. രണ്ടില്‍ ഏത് അവധി പൂര്‍ത്തീകരിച്ചാലും എന്നോട് അതിക്രമം അരുത്. അവരുടെ ഈ ഇടപാടിന് അല്ലാഹുവാണ് സാക്ഷി (ഖസസ് 26-28).

റസൂലായി നിയുക്തനാവുന്നു. 

അങ്ങനെ മൂസാ നബി നിശ്ചിതാവധി പൂര്‍ത്തിയാക്കുകയും കുടുംബവുമൊത്ത് യാത്രയാവുകയും ചെയ്തു. “താനൊരു അഗ്നി ദര്‍ശിച്ച നേരം തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: ‘ഇവിടെ നില്‍ക്കൂ. ഞാനൊരു തീ കാണുന്നുണ്ട്. അതില്‍ നിന്ന് ഒരു തിരി കൊളുത്തിയെടുത്ത് നിങ്ങള്‍ക്ക് കൊണ്ടുവരാനോ അതിനു സമീപം ഒരാളെ കണ്ടെത്താനോ എനിക്ക് കഴിഞ്ഞേക്കാം’. മൂസാ നബി അടുത്തെത്തിയപ്പോള്‍ ഒരു അശരീരി ഉണ്ടായി. ഹേ, മൂസാ. നിശ്ചയം ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ ചെരുപ്പ് അഴിച്ചു വെക്കുക. തുവാ എന്ന പവിത്ര താഴ്വരയിലാണ് താങ്കള്‍, ഞാന്‍ നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തു കൊണ്ട് ബോധനം നല്‍കപ്പെടുന്നത് സശ്രദ്ധം ശ്രവിക്കുക. ഞാനാണല്ലാഹു. ഞാനല്ലാതൊരു ദൈവമില്ല. അതിനാല്‍ എന്നെ മാത്രം ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്ക്കാരം മുറപ്രകാരമനുഷ്ഠിക്കുകയും ചെയ്യുക (ത്വാഹാ 10-14). ” ഓ, മൂസാ. താങ്കളുടെ വലതു കൈയ്യില്‍ എന്താണ്? അദ്ദേഹം പറഞ്ഞു, ഇതെന്‍റെ വടിയാണ്. ഞാനത് ഊന്നി നടക്കുകയും എന്‍റെ ആടുകള്‍ക്കതുകൊണ്ട് ഇല പൊഴിച്ചു കൊടുക്കുകയും ചെയ്യും. വേറെയും ചില ആവശ്യങ്ങള്‍ എനിക്കതുകൊണ്ടുണ്ട്. അല്ലാഹു പറഞ്ഞു: “ഓ, മൂസാ. താങ്കളത് താഴെയിടൂ. അദ്ദേഹമത് താഴെയിട്ടു. പെട്ടന്നത് ഓടുന്ന പാമ്പായി. അല്ലാഹു കല്‍പിച്ചു, അതിനെ പിടിക്കൂ. ഭയപ്പെടേണ്ട, നാമതിനെ ആദ്യത്തെ അവസ്ഥയിലേക്ക് മടക്കുന്നതാണ്. ഇനി സ്വകരം താങ്കള്‍ കക്ഷത്തിലേക്ക് ചേര്‍ത്തു വെക്കൂ. ഒരു കുഴപ്പവുമില്ലാതെ വെളുത്ത് തിളക്കമാര്‍ന്ന് അത് പുറത്തു വരും. മറ്റൊരടയാളമാണിത് (ത്വാഹാ 17-22).

ഫിര്‍ഔന്‍റെ ദര്‍ബാറില്‍

അല്ലാഹു ധിക്കാരിയായ ഫിര്‍ഔനിന്‍റെ ദര്‍ബാറിലേക്ക് മൂസാ നബിയോട് പോകാന്‍ ആവശ്യപ്പെട്ടു. തദവസരത്തില്‍ തന്‍റെ സഹായിയായി സ്വസഹോദരന്‍ ഹാറൂന്‍ നബിയെ ദൗത്യത്തില്‍ പങ്കാളിയാക്കാന്‍ മൂസാ നബി ആവശ്യപ്പെട്ടു. ഹാറൂന്‍ നബി വാക്കു ചാരുതയുള്ള ആളായിരുന്നു (ത്വാഹാ 30-32).  സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി മൂസാ നബി ഫിര്‍ഔനിന്‍റെ ദര്‍ബാറിലെത്തിയപ്പോള്‍, വ്യാജ നിര്‍മ്മിത ജാലവിദ്യകളാണിതെന്ന് നിഷേധികള്‍ തട്ടിവിട്ടു (ത്വാഹാ 36). ഫറോവ ജ്വല്‍പ്പിച്ചു. “വരിഷ്ടരേ, ഞാനല്ലാത്തൊരു ദൈവം നിങ്ങള്‍ക്കുള്ളതായി എനിക്കറിയില്ല. അതുകൊണ്ട് യേ ഹാമാന്‍, കളിമണ്ണിനാല്‍ ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് എനിക്കൊരു സൗധനം പണിയൂ. മൂസാ നബിയുടെ ദൈവത്തിലേക്ക് എനിക്കൊന്ന് എത്തിനോക്കാന്‍ കഴിഞ്ഞെങ്കിലോ” (ത്വാഹാ 38). എന്നിട്ട് ഫിര്‍ഔന്‍ ചോദിച്ചു: “മൂസാ, നിന്‍റെ ആഭിചാരം വഴി ഞങ്ങളെ നാട്ടില്‍ നിന്ന് ബഹിഷ്ക്കരിക്കാനാണോ നീ വന്നിട്ടുള്ളത്? എങ്കില്‍ തത്തുല്യാഭിചാരം നിന്‍റടുക്കല്‍ ഞങ്ങളും ഹാജരാക്കാം. അതുകൊണ്ട് നിശ്ചിത സമയം നീ ഏര്‍പ്പാടാക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കരുത്. തുറസ്സായൊരിടത്തായിരിക്കണം. അദ്ദേഹം മറുപടി നല്‍കി. നിങ്ങളുടെ ആ നിശ്ചിത മുഹൂര്‍ത്തം നിശ്ചിത ദിനത്തിലാക്കാം. പൂര്‍വ്വാഹ്ന സമയം ആളുകള്‍ സംഗമിക്കണം” (ത്വാഹാ 57-59). മത്സരം തീരുമാനിച്ച് പിരിഞ്ഞ് പിന്നെയും ഏറെ കഴിഞ്ഞാണ് ഏറ്റുമുട്ടാനെത്തിയത്. ഫിര്‍ഔനും ശിങ്കിടികളും ജനങ്ങളുടെ വികാരം ഇളക്കിവിട്ടു. മാരണമാണിവരിരുവരുടെയും കൈമുതലെന്നും നിങ്ങളെ നാട്ടില്‍ നിന്ന് ബഹിഷ്ക്കരിക്കുകയാണവരുടെ ലക്ഷ്യമെന്നും യാതൊരു പ്രാമാണികതയുമില്ലാതെ തട്ടിവിട്ടു. സര്‍വ്വ സജ്ജീകരണങ്ങളുമായി സര്‍വ്വകലാ വല്ലഭരായ മാരണവിദ്യക്കാര്‍ സന്നിദ്ധരായി. മാരണക്കാര്‍ പറഞ്ഞു; “ഹേ മൂസാ, ഒന്നുകില്‍ നീ വടി നിലത്തിടൂ. അല്ലെങ്കില്‍ ആദ്യം ഞങ്ങളിടാം. അദ്ദേഹം പ്രതികരിച്ചു: ശരി. നിങ്ങളിട്ടുകൊള്ളുക (ത്വാഹാ 65,66). വലിയ മാരണ സംഘത്തിന്‍റെ ബീബല്‍സ പ്രകടനം കണ്ട് മൂസാ നബി പരിഭ്രമിച്ചു. എന്നാല്‍ അല്ലാഹു സമാധാനിപ്പിക്കുകയും ഏറ്റവും വലിയ ഔന്നിത്യം താങ്കള്‍ക്കു തന്നെയാണുണ്ടാവുകയെന്ന ശുഭവാര്‍ത്ത നല്‍കുകയും ചെയ്തു. അല്ലാഹു മൂസാ നബിയോട് പറഞ്ഞു:” താങ്കളുടെ വലതു കൈയ്യിലുള്ള വടി താഴെയിടൂ. അവര്‍ ചെയ്തു കാട്ടിയതിനെയൊക്കെ അത് വിഴുങ്ങിക്കൊള്ളുന്നതാണ്. ഒരു ജാലവിദ്യക്കാരന്‍റെ കുതന്ത്രം മാത്രമാണ് അവര്‍ ഒപ്പിച്ചത്. മാരണക്കാര്‍ എവിടെയെത്തിയാലും വിജയം നേടുകയില്ല. തല്‍ക്ഷണം മാരണവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. ഞങ്ങള്‍ ഹാറൂന്‍ നബിയുടെയും മൂസാ നബിയുടെയും നാഥനില്‍ വിശ്വാസം കൈക്കൊണ്ടിരിക്കുന്നു എന്നവര്‍ വിളംബരം ചെയ്തു (ത്വാഹാ 68-70). ഓര്‍ക്കാപുറത്ത് കനത്ത തിരിച്ചടിയാണ് ഫറോവക്ക് കിട്ടിയത്. തന്‍റെ അനുമതിയില്ലാതെ ജനങ്ങള്‍ ഏകദൈവ വിശ്വാസം പുല്‍കിയിരിക്കുന്നു. അപ്പോള്‍ വലതു കൈയും ഇടതു കാലും അല്ലെങ്കില്‍ മറിച്ച് വിഛേദിച്ച ശേഷം ക്രൂശിക്കുമെന്ന് ഫിര്‍ഔന്‍ വിശ്വസിച്ചവരോട് ആക്രോശിച്ചു (അഅ്റാഫ് 123,124). ഫിര്‍ഔന്‍ തന്‍റെ സിംഹാസനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇസ്റാഈല്യരിലെ ആണ്‍മക്കളെ വധിക്കുന്നതും പെണ്‍മക്കളെ വെറുതെ വിടുന്നതുമാണെന്നും ഗര്‍വ് നടിച്ചു (അഅ്റാഫ് 127). മൂസാ നബി സ്വജനങ്ങളോട് അല്ലാഹുവിനോട് സഹായമഭ്യര്‍ത്ഥിക്കാനും ക്ഷമ കൈക്കൊള്ളുവാനും ആവശ്യപ്പെട്ടു. ഭൂമി അല്ലാഹുവിന്‍റേതാണ്. ദാസډാരില്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് അവകാശമായി നല്‍കുക തന്നെ ചെയ്യും (അഅ്റാഫ് 128).  ഫിര്‍ഔന്‍ സംഘത്തെ അവര്‍ ചിന്തിക്കാന്‍ വേണ്ടി വരള്‍ച്ചയും ദൈര്‍ബല്യവും കൊണ്ട് അല്ലാഹു പിടികൂടി. എന്നാല്‍ ഒരു നډ കൈവരുമ്പോള്‍ നമുക്ക് അര്‍ഹതപ്പെട്ടതു തന്നെയാണിതെന്നവര്‍ തട്ടിവിടും. പ്രത്യുത എന്തെങ്കിലും തിډയാണ് അനുഭവിക്കുന്നതെങ്കില്‍ ഇത് മൂസായുടെയും അനുയായികളുടെയും ദുശകുനാമാണെന്നാണ് ജ്വല്‍പ്പിക്കുക. പക്ഷേ, അവര്‍ക്കുണ്ടായ അപലക്ഷണം അല്ലാഹുവിന്‍റെ വിധിയനുസരിച്ചായിരുന്നു. അവരില്‍ മിക്കവരും അത് മനസ്സിലാക്കിയില്ല. അവര്‍ പറഞ്ഞു: “ഞങ്ങളെ മാരണം ചെയ്യാനായി എന്ത് ദൃഷ്ടാന്തം കൊണ്ടുവന്നാലും ശരി നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്ന പ്രശ്നമേയില്ല, അപ്പോള്‍ വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിങ്ങനെ സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അവര്‍ക്ക് അയച്ചു. എന്നിട്ടും അഹംഭാവം നടിക്കുന്ന ജനമായിത്തീരുകയാണവര്‍ ചെയ്തത് (അഅ്റാഫ് 130?133). അങ്ങനെ അവര്‍ക്ക് ശിക്ഷ വന്നെത്തിയപ്പോള്‍ അവര്‍ മൂസാ നബിയോട് അല്ലാഹുവിനോട് ശിക്ഷ അകറ്റിത്തരാന്‍ പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടു. അദ്ദേഹം ദുആ ചെയ്യുകയും ശിക്ഷ മാറ്റപ്പെടുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ ദിക്കാരികളായി (അഅ്റാഫ് 134?136).

ഇസ്റാഈല്യര്‍ ഈജിപ്ത് വിടുന്നു

ഇസ്റാഈല്യരെയും കൊണ്ട് ശാമിലേക്ക് പുറപ്പെട്ട മൂസാ നബി (അ) സീനാ മരുഭൂമി മുറിച്ചുകടന്ന് യാത്ര ചെയ്യാനാണ് ഉദ്ദേശിച്ചത്. രാത്രിയായതിനാല്‍ അല്‍പം വലത്തോട്ട് തെറ്റി സഞ്ചരിച്ച അവര്‍ യൂസസ് ടൗണിന്‍റെ അല്‍പം തെക്ക് കിഴക്ക് ഭാഗത്തായി സൂയസ് ഉള്‍ക്കടലില്‍ മുമ്പിലാണ് ചെന്നു പെട്ടത്. അവിടെ സമുദ്രം പിളര്‍ത്തി മറുകര കടത്തി അല്ലാഹു അവരെ രക്ഷിച്ചു. തുടര്‍ന്ന് ഫറോവ ശിങ്കിടികളും കടലിലിറങ്ങി. അനന്തരം അല്ലാഹു അവരെ കടലില്‍ മുക്കി. മുങ്ങിച്ചാകുമെന്നായപ്പോള്‍ ഇസ്റാഈല്യര്‍ ഏതൊരു ദൈവത്തില്‍ വിശ്വസിക്കുന്നുവോ അവനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാനിതാ വിശ്വസിക്കുന്നുവെന്ന് ഫിര്‍ഔന്‍ ഉദ്ഘോഷിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ഇക്കാലമത്രയും ധിക്കരിക്കുകയും വിനാശകാരികളുടെ ഗണത്തിലാവുകയുമാണല്ലോ നീ ചെയ്തത്. അതുകൊണ്ട് പിന്‍ഗാമികള്‍ക്ക് ദൃഷ്ടാന്തമായിരിക്കേണ്ടതിനാല്‍ ഈ ലോകത്ത് നിന്‍റെ ജഢം നാം സുരക്ഷിതമാക്കും (യൂനുസ് 90?92). മുങ്ങിച്ചത്ത ഫിര്‍ഔന്‍റെ ജഢം ഒരു നൂറ്റാണ്ട് മുമ്പ് ഈജിപ്തിലെ കിംഗ് വാലിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. ഈജിപ്ഷ്യന്‍ നാഷണല്‍ മ്യൂസിയത്തില്‍ റോയല്‍ മമ്മീസ് സെക്ഷനില്‍ ഫറോവയുടെ ജഢം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

തീഹ് മരുഭൂവില്‍

മൂസാ(അ)യും കൂട്ടരും രക്ഷപ്പെട്ടെത്തിയത് ബിംബാരാധനയില്‍ മുഴുകിയ കാനന്യരായ എവലേക്യരുടെ (അമാലിഖ) മുമ്പിലായിരുന്നു. അവര്‍ മൂസാ നബിയോട് തന്നെ തങ്ങള്‍ക്ക് വേണ്ടി ബിംബത്തെ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. മുസാ നബി അവര്‍ക്ക് അല്ലാഹുവിന്‍റെ മുന്നറിയിപ്പ് നല്‍കി.  തൗറാത്ത് നല്‍കപ്പെടുന്നതിന് മുന്നോടിയായി 30 ദിവസം പ്രത്യേക ആരാധനകള്‍ നടത്താന്‍ അല്ലാഹു മൂസാ നബിയോട് നിര്‍ദ്ദേശിച്ചു. പിന്നീട് 40 നാളാക്കി. വ്രതമനുഷ്ഠിച്ചും ആരാധനാ നിമജ്ഞനായുംല ആ നാളുകള്‍ കഴിച്ചുകൂട്ടിയ ശേഷം ത്വൂര്‍ പര്‍വ്വതത്തിലേക്ക് പുറപ്പെടുമ്പോള്‍ സഹോദരന്‍ ഹാറൂന്‍ നബിയോട് സ്വജനതയെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. 40 ദിവസത്തെ ഒരുക്കം കഴിഞ്ഞ് നിര്‍ദ്ദിഷ്ട സമയം മൂസാ നബി ത്വൂര്‍ പര്‍വ്വതത്തില്‍ നിശ്ചിത സ്ഥലത്തെത്തി. ത്വൂര്‍ സീനാ മരുഭൂമിയുടെ പകുതിയിലേറെ ഭാഗത്ത് പടര്‍ന്നു കിടക്കുന്ന പര്‍വ്വത ശൃംഖലയാണ്. അതുകൊണ്ട് സീനാ പര്‍വ്വതമെന്നും അറിയപ്പെടുന്നു. ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 2637 മീറ്റര്‍ പൊക്കമുണ്ട്. മൂസാ നബി നിന്ന മലയുടെ സമീപത്തുള്ള മറ്റൊന്നില്‍ അല്ലാഹുവിന്‍റെ പ്രകാശം പ്രത്യക്ഷീഭവിച്ചപ്പോള്‍ അത് പൊട്ടിത്തകരുകയും മൂസാ നബി പരിഭ്രമചിത്തരായി ബോധം കെട്ട് വീഴുകയും ചെയ്തു. ഒരു ചെറുവിരലിന്‍റെയത്ര ദിവ്യപ്രകാശം മാത്രമേ അവിടെ വെളിപ്പെട്ടിട്ടുള്ളൂവെന്ന് തിരുനബി വിവരിച്ചിട്ടുണ്ട് (തുര്‍മുദി). അല്ലാഹു പറഞ്ഞു: “ഓ മൂസാ, എന്‍റെ സന്ദേശങ്ങളും സംസാരങ്ങളും കൊണ്ട് ജനങ്ങളില്‍ സ്രേഷ്ഠനായി താങ്കളെ നാം തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ക്ക് തന്നത് മുറുകെ പിടിക്കുകയും കൃതജ്ഞരിലുള്‍പ്പെടുകയും ചെയ്യുക. മുഴുവന്‍ വിഷയങ്ങളെക്കുറിച്ചും സദുപദേശവും എല്ലാ കാര്യങ്ങളെ പറ്റിയുമുള്ള പ്രതിപാദനങ്ങളും അല്ലാഹു അദ്ദേഹത്തിന് പലകകളില്‍ എഴുതിക്കൊടുക്കുകയും ഇപ്രകാരം കല്‍പിക്കുകയും ചെയ്തു, ഇത് മുറുകെ പിടിക്കുക, ഇതിലെ ഉദാത്ത കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ സ്വജനതയോട് അനുശാസിക്കുക” (അഅ്റാഫ് 144,145). അല്ലാഹുവുമായുള്ള അഭിമുഖത്തിനായി മൂസാ നബി ത്വൂര്‍ പര്‍വ്വതത്തിലേക്ക് പോയ ശേഷം അവരിലുണ്ടായിരുന്ന സാമിരി എന്ന സ്വര്‍ണ്ണപ്പണി അറിയാമായിരുന്ന ഒരാള്‍ അവരുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങള്‍ ശേഖരിച്ച് ഉരുക്കി ഹാറൂന്‍ നബിയുടെ നിര്‍ദ്ദേശം അവഗണിച്ച് ഒരു കാളക്കിടാവിന്‍റെ രൂപമുണ്ടാക്കി. ഒരുതരം ശബ്ദം അതിനുള്ളില്‍ നിന്ന് വന്നിരുന്നു. അതിനെയവര്‍ ദൈവമാക്കി. ഇതുകണ്ട് കോപാകുലനായ മൂസാ നബി തൗറാത്തിന്‍റെ പലകകള്‍ താഴെയിട്ട് സഹോദരന്‍ ഹാറൂന്‍(അ)ന്‍റെ മുടിപിടിച്ച് തന്നിലേക്ക് വലിക്കുകയുണ്ടായി. ഹാറൂന്‍ നബി അദ്ദേഹത്തെ അനുനയിപ്പിക്കുകയും സ്വജനത പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു. ക്രോധം അടങ്ങിയപ്പോള്‍ അദ്ദേഹം വേദഫലകങ്ങള്‍ കൈയ്യിലെടുത്തു(അഅ്റാഫ് 150,151). പശ്ചാത്താപ വിവശരായ ഇസ്റാഈല്യരുടെ വീഴ്ചയെപ്പറ്റി ഒഴിവുകഴിവ് ബോധിപ്പിക്കാനും മാപ്പപേക്ഷിക്കാനുമായി അല്ലാഹുവിന്‍റെ കല്‍പനപ്രകാരം ജനങ്ങളില്‍ നിന്ന് വിശിഷ്ടരായ എഴുപത് പേരെ തെരഞ്ഞെടുത്ത് ത്വൂര്‍ പര്‍വ്വതത്തിലേക്ക് മൂസാ നബി പോയി. അവരപ്പോള്‍ അല്ലാഹുവിനെ കണ്ടാല്‍ മാത്രമേ ഞങ്ങള്‍ വിശ്വസിക്കുകയുള്ളൂവെന്ന് ശഠിച്ചു. ഗുരുതരമായ ഈ ധിരക്കാരം മൂലം ശിക്ഷ വന്ന് ഇടി വെട്ടിയും ഭൂമി കുലുങ്ങിയും അവര്‍ മരിച്ചു വീണു. പിന്നീട് മൂസാ നബിയുടെ പ്രാര്‍ത്ഥന മൂലം അവരെ അല്ലാഹു പുനര്‍ജീവിപ്പിച്ചു.  പീഢ ഭൂമിയായ 60088 ച.കി.മി വിസ്തൃതിയുള്ള ഉപദീപില്‍ നിന്ന് മൂസാ നബിയോട് ഫലസ്തീനിലേക്ക് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോളവര്‍ പറഞ്ഞു: അതി ശക്തരായൊരു ജനതയാണ് ഇവിടെയുള്ളത്. അവരവിടെ നിന്ന് പുറത്തേക്ക് പോകുന്നത് വരെ ഞങ്ങളങ്ങോട്ട് കടക്കുകയില്ല. അതുകൊണ്ട് നീയും നിന്‍റെ റബ്ബും അവരോട് ഏറ്റുമുട്ടുക. അനന്തരം മൂസാ നബി അല്ലാഹുവിനോട് നിസ്സഹായനായി ബോധിപ്പിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: “ആ പുണ്യനാട് 40 കൊല്ലം നിഷിദ്ധമാണവര്‍ക്ക്. ഭൂമിയിലവര്‍ അലഞ്ഞു തിരിയും” (മാഇദ 20?26). സീനാ മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ കാലയളവില്‍ അവര്‍ക്ക് ഭക്ഷണമായി കാടപ്പക്ഷിയും കട്ടിത്തേനും കുടിക്കാനായി. മൂസാ നബി പാറമേല്‍ അടിച്ചപ്പോഴുണ്ടായ ജലവും അല്ലാഹു അനുഗ്രഹമായി നല്‍കി. എന്നിട്ടും അവര്‍ ധിക്കാരം കാട്ടി. 40 വര്‍ഷത്തെ അലച്ചിലിനിടക്ക് മൂസാ നബിയും ഹാറൂന്‍ നബിയും മരണപ്പെട്ടിരുന്നു. പിന്നീട് യൂശഅ് നബിയുടെ കീഴിലാണ് അവര്‍ ഫലസ്തീനില്‍ വിജയം നേടിയത്.

ഹിള്ര്‍ നബിയും മൂസാ നബിയും

ഒരിക്കല്‍ മൂസാ നബി ഇസ്റാഈല്യരോട് പ്രസംഗിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതന്‍ ആരാണെന്ന് ഒരാള്‍ ചോദിച്ചു. ഞാനാണെന്നായിരുന്നു മൂസാ നബിയുടെ പ്രതികരണം.ഇതിനെ തുടര്‍ന്നാണ് ഖളിര്‍ നബി (അ)യെ സമീപിക്കാനുള്ള നിര്‍ദേശം അല്ലാഹു മൂസാ നബി (അ)ക്ക് നല്‍കുന്നത്. തന്‍റെ ഭൃത്യന്‍ യൂശഉബ്നു നൂനിനെയും കൂട്ടി മൂസാ നബി(അ) അങ്ങോട്ട് യാത്ര തിരിച്ചു. വേവിച്ച ഒരു മത്സ്യം കൈയ്യില്‍ വെക്കണമെന്നും അത് നഷ്ടപ്പെട്ടു പോകുന്നിടത്താണ് ഉദ്ദിഷ്ട വ്യക്തിയുണ്ടാവുകയെന്നും അറിയിച്ചിരുന്നു.  അങ്ങനെ കടല്‍ തീരത്തുകൂടെയുള്ള യാത്രാ മധ്യേ വിശ്രമിക്കാനിരുന്ന ഒരു പാറപ്പുറത്തുനിന്ന് മത്സ്യം കടലില്‍ ചാടി രക്ഷപ്പെട്ടു. അത് ചാടിയ ഭാഗം തുരങ്കം പോലെ ബാക്കി നില്‍ക്കുകയും ചെയ്തു. യൂശഅ് (അ) ഇത് കണ്ടുവെങ്കിലും മൂസാ നബിയോട് വിവരം പറയാന്‍ മറന്നു പോയി. വീണ്ടും കുറേ നടന്നു പരവശനായപ്പോള്‍ മൂസാ നബി ഭൃത്യനോട് ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞപ്പോഴാണ് അക്കാര്യം പറയുന്നത്. ഉടനെ അവര്‍ തിരികെ വന്ന് ഹിള്ര്‍ നബിയുടെ അടുത്തെത്തി.  മൂസാ (അ) ഹിള്ര്‍ നബിയോട് ചോദിച്ചു: താങ്കള്‍ക്ക് കിട്ടിയ ജ്ഞാനം എനിക്കല്‍പം പഠിപ്പിച്ചു തരുന്നതിനായി ഞാന്‍ കൂടെ വരട്ടെയോ? അദ്ദേഹം പ്രതികരിച്ചു: ഞാനൊന്നിച്ചു ക്ഷമിച്ചു കഴിയാന്‍ താങ്കള്‍ക്കാവില്ല. മൂസാ നബി പ്രതികരിച്ചു: അല്ലാഹു ഉദ്ദേശിച്ചാല്‍ താങ്കള്‍ക്ക് എന്നെ ക്ഷമാശീലനായി കാണാന്‍ സാധിക്കും. താങ്കളുടെ ഒരു ശാസനക്കും ഞാനെതിര് ചെയ്യില്ല. അദ്ദേഹം ഉപാധി വെച്ചു. എന്നെ പിന്തുടരുകയാണെങ്കില്‍ ഞാന്‍ വിവരിച്ചു തരുന്നതിനു മുമ്പേ യാതൊരു ചോദ്യവും ചോദിക്കരുത് (അല്‍ കഹ്ഫ് 66?70).

അവരിരുവരും യാത്ര തുടര്‍ന്നു. രണ്ടാളും ഒരു ജലയാനത്തില്‍ കയറിയപ്പോള്‍ ഹിള്ര്‍ നബി അതിനൊരു ശുഷിരം ഉണ്ടാക്കി. മൂസാ നബി പ്രതികരിച്ചു: ഈ കപ്പല്‍ക്കാരെ മുക്കിക്കൊല്ലാനായി താങ്കള്‍ ഇതിന്നു ഓട്ടയുണ്ടാക്കിയിരിക്കുകയാണോ? അപ്പോള്‍ വാഗ്ദത്വത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു. വീണ്ടും അവരിരുവരും യാത്ര തുടരവെ കളിച്ചുകൊണ്ടിരിക്കുന്ന കുറച്ചു കുട്ടികളെ കാണുകയുണ്ടായി. അതിലൊരു സുന്ദര ബാലനെ ഹിള്ര്‍ നബി കൊന്നു കളഞ്ഞു. ഉടനെ മൂസാ നബി ഹിള്ര്‍ നബിയെ ചോദ്യം ചെയ്തു. അപ്പോഴും ഹിള്ര്‍ നബി വാഗ്ദത്തം ഓര്‍മ്മിപ്പിച്ചു.

വീണ്ടും സഞ്ചരിക്കവേ അവര്‍ ഒരു നാട്ടിലെത്തി. അതിഥികളെ സല്‍ക്കരിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാത്ത അറുപിശുക്കരായിരുന്നു അവര്‍. ആ പട്ടണത്തില്‍ വീഴാറായിക്കണ്ട ഒരു മതില്‍ നീണ്ട ശ്രമത്തിലൂടെ പൊളിച്ചു പുതുക്കിപ്പണിതു. മൂസ നബി അതും ചോദ്യം ചെയ്തു.

യാത്രാ മധ്യേ ഖളിര്‍ (അ) നിഗൂഡത നിറഞ്ഞ മൂന്ന് കഥകളും സുഗ്രഹ്യമാം വിധം വിശദീകരിച്ചു. ആ ജലയാനം കടല്‍ തൊഴിലാളികളായ പാവങ്ങളുടേതായിരുന്നു. അവര്‍ക്കു പിറകില്‍ നല്ല ജലയാനങ്ങള്‍ ബലമായി പിടിച്ചെടുക്കുന്ന ഒരു രാജാവ് ഉണ്ടായിരുന്നു. അതിനാല്‍ ഞാനതിന് ന്യുനതയുണ്ടാക്കി.ആ കുട്ടിയുടെ മാതാപിതാക്കള്‍ സത്യ വിശ്വാസികളായിരുന്നു. അവരെയവന്‍ അധര്‍മത്തിനും  സത്യനിഷേധത്തിനും നിര്‍ബന്ധിക്കുമെന്നും ഞാന്‍ ഭയന്നു. തന്മൂലം അവനെക്കാള്‍ ഉദാത്ത സ്വഭാവിയും കാരുണ്യത്താല്‍ ഏറെ സമീപസ്ഥനുമായ ഒരു പുത്രനെ അവരുടെ നാഥന്‍ പകരം നല്‍കണമെന്ന് നാം അഭിലാഷിച്ചു (അല്‍ കഹ്ഫ് 79-81), ഇനി ആ മതിലുണ്ടല്ലോ ആ പട്ടണക്കാരായ രണ്ട് അനാഥ കുട്ടികളുടേതായിരുന്നു, അവര്‍ക്കുള്ള  നിക്ഷേപമായിരുന്നു അതിന്ന് ചുവട്ടില്‍, അവരുടെ പിതാവ് സദ്വൃത്തനായിരുന്നു.അവര്‍ യൗവ്വന പ്രായമെത്തിയാല്‍ അവരൊക്കെയും തിരിച്ചെടുത്തു കൊള്ളും.(അല്‍ കഹ്ഫ് 82) അങ്ങനെ ക്ഷമ കൈകൊള്ളാന്‍ കഴിയാതിരുന്നതിനാല്‍ മൂസ (അ) യും ഖളിര്‍ (അ) ഉം തമ്മില്‍ പിരിഞ്ഞു.

മൂസ (അ) യും ഖാറൂനും

ഇസ്രായീ്ല്യരില്‍പെട്ടയാളായിരുന്നു ഖാറൂന്‍. എന്നിട്ട് അവരോടവന്‍ അക്രമം കാണിക്കുകയുണ്ടായി. അവന്ന് ധാരാളം നിക്ഷേപങ്ങള്‍ കൊടുത്തു അവയുടെ താക്കോലുകള്‍ തന്നെ  ഒരു പ്രബല സംഘത്തിന് വഹിക്കന്‍ മാത്രം ഉണ്ടായിരുന്നു. (ഖസ്വസ് 76) അവനോട് പലരും അഹന്ത നടിക്കരുതെന്ന് ഉപദേശിച്ചു. ധിക്കാരം മൂത്ത ഖാറുന്‍ ഒരു കെണിയൊപ്പിച്ചു. ഒരു വേശ്യയെ വശത്താക്കി മൂസാ നബിക്കെതിരെ ദുരാരോപണം പരത്തി. ജനമധ്യേ നബിയുടെ മുമ്പാകെ അവള്‍ ആരേപണത്തിന്‍റെ അസ്ത്രമെയ്തു. മൂസാ നബി മനം പൊട്ടി അല്ലാഹുവോട് ്പ്രാര്‍ത്ഥിച്ചു.അങ്ങനെ അവനെയും കൊട്ടാരത്തേയും അല്ലാഹു ഭൂമിയിലേക്കാഴ്ത്തിക്കളഞ്ഞു.(ഖസ്വസ് 81). ഇതിഹാസ പൂര്‍വ്വമായ ജീവിതം നയിച്ച് മൂസാ (അ) ഫലസ്ത്വീനില്‍ വഫാത്തായി.

 

 

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*