
മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവർത്തകരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾക്കായി മുന്നിട്ടിങ്ങാൻ താൽപര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് സഊദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. ഹജ്ജിനെത്തുന്നവർക്ക് മക്കയിലും മദീനയിലും പ്രവേശന കവാടങ്ങളിലും ആവശ്യമായ ആരോഗ്യ പരമായ സഹായങ്ങൾ ചെയ്യുന്നതിനുള്ള ആളുകളെ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷൻ. അതേസമയം, ഈ വർഷത്തെ ഹജ്ജ് ഏത് രീതിയിലായിരിക്കുമെന്നതിനെ കുറിച്ച് വ്യക്തമല്ല. വൈറസ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഏതാനും ആളുകൾക്ക് മാത്രമായിരുന്നു ഹജ്ജിനുള്ള അനുമതി.ഈ വർഷത്തെ ഹജ്ജ് സീസണിൽ പങ്കെടുക്കാൻ ആവശ്യമായവരെ തിരഞ്ഞെടുത്ത് നാമനിർദ്ദേശം ചെയ്യുന്നതിന് പ്രാദേശിക ആരോഗ്യകാര്യ ഡയറക്ടറേറ്റുകൾ, ഗവർണറേറ്റുകൾ, മേഖലയിലെ ആരോഗ്യകാര്യ ജനറൽ ഡയറക്ടർ, ഗവർണറേറ്റിലെ ആരോഗ്യകാര്യ ഡയറക്ടർ, ഗ്രൂപ്പിംഗിന്റെ എക്സിക്യൂട്ടീവ് തലവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ ക്ലസ്റ്ററുകളിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.ഇതിനായി അപേക്ഷിക്കുന്നവരുടെ ലീവ് നീട്ടി വെക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. ഹജ്ജ് സീസണിൽ പങ്കെടുക്കാൻ ദുൽഖഅദ് 20 മുതൽ ദുൽഹിജ്ജ 20 വരെയാണ് ഇത് നീട്ടിവെക്കേണ്ടത്. സമിതികൾ നാമനിർദ്ദേശം ചെയ്ത എല്ലാവരും അവരെ നിയമിക്കുന്ന മക്കയിലെ ഏതെങ്കിലും സ്ഥലത്ത്, പുണ്യ ഭൂമികൾ, മദീന, തീർഥാടകരുടെ പ്രവേശന കവാടങ്ങൾ, അടിസ്ഥാന തൊഴിൽ സേന അല്ലെങ്കിൽ റിസർവ് വർക്ക്ഫോഴ്സ് എന്നിവയിൽ പ്രവർത്തിക്കുന്നവരായി കണക്കാക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
Be the first to comment