സഊദിയിൽ ആഭ്യന്തര മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാവുന്നതടക്കമുള്ള ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ ഏതാനും പ്രോട്ടോകോളുകൾ പാലിക്കണമെന്ന് മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന നിർമ്മാണ മന്ത്രാലയം ആവശ്യപ്പെട്ടു. അകത്തിരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും പ്രത്യേക പ്രോട്ടോകോളുകൾ പാലിക്കണമെന്നാണ് ആവശ്യം. വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ പാലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രാലയം നിർദേശം നൽകിയത്. ഇതിനായി കഫേകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ സാമൂഹിക അകലം, രോഗലക്ഷണങ്ങൾ നിരീക്ഷിക്കൽ, റെസ്റ്റോറേറ്റുകളിലെ കേസുകൾ റിപ്പോർട്ട് ചെയ്യൽ എന്നിങ്ങനെ മൂന്ന് സെക്ഷനുകളിലായാണ് പ്രോട്ടോകോളുകൾ ഇറക്കിയത്.പ്രവേശന കവാടങ്ങളിൽ തിരക്കുകൾ കുറക്കുന്നതിനും അകത്ത് സാമൂഹിക അകലം പാലിക്കുന്നതിനും നടപടികൾ കൈകൊള്ളണം. എന്നാൽ ഒരേ കുടുംബങ്ങളിൽ പെട്ടവർക്ക് ഇത് ബാധകമല്ല. അകത്ത് മറ്റുള്ളവരുടെ സീറ്റുകൾ ഒഴിയുന്നത് വരെ കാത്തിരിക്കുന്നതിന് ആരെയും അനുവദിക്കരുത്. പ്രവേശന, പുറത്തിറങ്ങൽ കവാടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ നടപടികൾ കൈക്കൊള്ളണം. ഒരേ ടേബിളിൽ ഒന്നിലധികം ഗ്രൂപ്പുകളെ അനുവദിക്കില്ല, മൂന്ന് മീറ്റർ അകലം ഇല്ലാത്ത സ്ഥാപനങ്ങളിൽ അകത്ത് വെച്ച് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. ഒരേ ടേബിളിൽ ഇരിക്കുന്നവർ ഒരേ കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും അഞ്ചിൽ കൂടുതൽ കവിയരുത്. സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർക്ക് തവക്കൽന ആപ്ലിക്കേഷൻ നിര്ബന്ധമാണ്. പോസിറ്റിവ് കേസുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ വിഖായ ടീമിനെയോ ആരോഗ്യ മന്ത്രാലയത്തെയോ അറിയിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന നിർമ്മാണ മന്ത്രാലയം പുറത്തിറക്കിയത്.സിസിടിവി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും റെസ്റ്റോറന്റുകളിലെയും കഫേകളിലെയും എല്ലാ മേഖലകളും ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉപഭോക്താക്കളെ റെസ്റ്റോറന്റിലേക്കോ കഫേയിലേക്കോ അനുവദിക്കുന്നതിനുമുമ്പ് അവരുടെ ശരീര താപനില അളക്കാനും ഉയർന്ന താപനിലയോ ശ്വസന ലക്ഷണങ്ങളോ ഉള്ള ഉപഭോക്താക്കളെ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് തടയാനും മന്ത്രാലയം ആവശ്യപ്പെട്ടു.ഭക്ഷണ, പാനീയ സേവനങ്ങൾ നൽകുകയെന്ന ഏതെങ്കിലും വ്യക്തിക്ക് ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിൽ, രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതുവരെ ജോലി ചെയ്യാനോ പ്രവേശിക്കാനോ അനുവദിക്കരുത്. ശരീര താപനിലയും ബന്ധപ്പെടാനുള്ള വിവരങ്ങളും പ്രത്യേക രേഖയിൽ രജിസ്റ്റർ ചെയ്ത് സംരക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Be the first to comment