
ബാലുശേരി (കോഴിക്കോട്): ബി.എഡിന് പരിശീലനം പൂർത്തിയാക്കണ്ട. കഷ്ടപ്പെട്ട് പഠിക്കണ്ട. ക്ലാസിലിരുന്നും ബുദ്ധിമുട്ടണ്ട. അല്ലാതെയും സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകാൻ ഇതര സംസ്ഥാന ലോബികൾ സജീവം. ഏജൻസികളും ഇടനിലക്കാരും മുഖേനയാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ വലവീശിപ്പിടിക്കുന്നത്.
അധ്യാപക പരിശീലനത്തിന് നിലവാരം ഇല്ലെന്ന വാദഗതികളെ തുടർന്നാണ് 2014 മുതൽ ഒരു വർഷത്തെ ബി.എഡ് നിർത്താലാക്കി കാലാവധി രണ്ടുവർഷമാക്കി എൻ.സി.ടി.ഇ ഉയർത്തിയത്. 80 ശതമാനം ഹാജർ വേണം. 80 ദിവസത്തിൽ കുറയാത്ത സ്‌കൂൾ ഇന്റേൺഷിപ്പ് നിർബന്ധം. നിരവധി പ്രായോഗിക പരിശീലനവും പഠ്യേതര പ്രവർത്തനങ്ങളും ആർജിക്കണം. എന്നാൽ ഇത്തരം പരിപാടികളിലൊന്നും പങ്കാളികളാകാതെ പരിശീലന പരിപാടികളുടേയും ഹാജർ നിലയുടേയും കൃത്രിമരേഖകൾ നിർമിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് ഈ ലോബികൾ. കേരളത്തിലെ സർവകലാശാലകൾ അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി നടത്തുന്ന കോഴ്‌സ് പൂർത്തീകരിക്കുന്നവർക്കുനേരെ പരിഹാസവുമായി ഇടനിലക്കാരും ഏജന്റുമാരും ഇതരസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ വല വീശുകയാണ്.
ഓരാളിൽ നിന്നും ഒരു ലക്ഷം രൂപയും ഇക്കൂട്ടർ വസൂലാക്കുന്നു. രണ്ടുവർഷം കോളജ് കാണാതെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനാൽ നിരവധിപേരാണ് വലയിൽ വീഴുന്നത്. സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലകൾ തത്തുല്യ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റെ മറ പിടിച്ചാണ് കൃത്രിമരേഖകൾ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളെ കൂട്ടുപിടിക്കുന്നത്. കോഴ്‌സിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും ഇന്റേൺഷിപ്പ് പോലുള്ള പ്രായോഗിക പരിശീലനം ഉറപ്പാക്കുമെന്നും എൻ.സി.ടി.ഇ ആവർത്തിക്കുമ്പോഴും ഇത്തരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുന്നവരെ കടിഞ്ഞാണിടാൻ സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും നിലവാരത്തകർച്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോബികളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.

Be the first to comment