തോന്നുംപടി സ്ഥലംമാറ്റം തുടർന്ന് ജി.എസ്.ടി വകുപ്പ് .

കൊച്ചി: സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥലംമാറ്റം നടത്തണമെന്ന കോടതി നിർദേശം മറികടന്ന് ജി.എസ്.ടി വകുപ്പിൽ വീണ്ടും തോന്നുംപടി സ്ഥലം മാറ്റം. ആയിരത്തോളം ജീവനക്കാരെയാണ് തലങ്ങും വിലങ്ങും സ്ഥലംമാറ്റി വകുപ്പ് ദുരിതത്തിലാക്കിയത്.

കഴിഞ്ഞവർഷം പൊതുസ്ഥലം മാറ്റം സംബന്ധിച്ച് ജീവനക്കാർ അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടർന്നാണ് വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന വിധിയുണ്ടായത്. എന്നാൽ ഓൺലൈൻസ്ഥലംമാറ്റം ഉടൻ നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ പോയതിനെ  തുടർന്ന് ഈ വർഷത്തെ ജനറൽ ട്രാൻസ്ഫർ, ഓഫ് ലൈൻ ആയിട്ട് നടത്താൻ വകുപ്പിന് അനുവാദം കൊടുക്കുകയായിരുന്നു. 

സംസ്ഥാന സർക്കാരിൻ്റെ 2017ലെ ഉത്തരവിലെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം ഇത് നടപ്പാക്കാനെന്നും  കോടതി ജി.എസ്.ടി വകുപ്പിനോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം വകുപ്പ് ജനറൽ ട്രാൻസ്ഫറിനുള്ള അപേക്ഷ മെയിൽ ക്ഷണിച്ചിരുന്നുവെങ്കിലും ജനറൽ ട്രാൻസ്ഫറിനുവേണ്ടി സമർപ്പിച്ച അപേക്ഷയിൽ മേൽ നടപടികൾ സ്വീകരിക്കാതെ, ജനറൽ ട്രാൻസഫർ ഓർഡർ ഇറക്കാതെയാണ് ജീവനക്കാരെ തോന്നും പടി സ്ഥലം മാറ്റിയിരിക്കുന്നത്. ജനറൽ ട്രാൻസ്ഫറിനു വേണ്ടി അപേക്ഷ നൽകാത്തവരെയും, വകുപ്പിലെ പവർ ഗ്രൂപ്പിന്റെ പ്രീതിക്ക് പാത്രമാകാത്തവരെയും ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി ദുരിതത്തിലാക്കിയെന്നും ജീവനക്കാർ പറയുന്നു.

വനിതാജീവനക്കാർക്ക് പോലും  യാതൊരു പരിഗണയും വകുപ്പ് ഈ സ്ഥലംമാറ്റ ഉത്തരവിൽ നൽകിയിട്ടില്ല. എറണാകുളം സ്വദേശിയായ ആലുവ ജോയിൻ്റ്  കമ്മിഷണർക്ക് കണ്ണൂരിലേക്കാണ്  സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. ഇവർ ജനറൽ ട്രാൻസ്ഫറിന് അപേക്ഷ സമർപ്പിച്ചിരുന്നില്ല. 2024 മാർച്ചിൽ എറണാകുളത്തുനിന്ന് മലപ്പുറത്തേക്കുപോയ ജീവനക്കാരൻ ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാൽ ഇദ്ദേഹം ജനറൽ ട്രാൻസ്ഫർ അപേക്ഷ നൽകിയിട്ടും പരിഗണിക്കാതെ മലപ്പുറത്ത് തന്നെ നിലനിർത്തുകയാണുണ്ടായത്.

തോന്നുംപടി സ്ഥലംമാറ്റത്തിന് ഇരയായ പത്ത് പേർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ഇതിനോടകം സമീപിക്കുകയും ഇതിൽ മൂന്ന് പേരുടെ സ്ഥലംമാറ്റം ട്രിബ്യൂണൽ സ്റ്റേ ചെയ്യുകയും ചെയതിട്ടുണ്ട്. എറണാകുളം സ്വദേശികളായ ഡെപ്യൂട്ടി കമ്മിഷണർമാരെ മലപ്പുറത്തേക്കും കണ്ണൂരിലേക്കും സ്ഥലംമാറ്റിയത് ട്രിബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ട്. 

രണ്ട് മാസം മുൻപ് കാസർകോട് ജില്ലയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിനു സ്റ്റേ വാങ്ങിയ എറണാകുളം ജില്ലയിലെ ഇന്റലിജൻസ് ഓഫിസറെ വൈരാഗ്യ ബുദ്ധിയോടെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകിയില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്ന സർക്കാർ  ഉത്തരവിലെ നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. 

ധനവകുപ്പിലെ  ഉന്നത ഉദ്യോഗസ്ഥരുടെ  ഒത്താശയോടെയാണ് വകുപ്പിലെ സ്‌പെഷൽ കമ്മിഷണറും സർവിസിൽനിന്ന് റിട്ടയർ ചെയ്ത ശേഷം കരാർ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വകുപ്പിൽ  ഉയർന്ന തസ്തികയിൽ നിയമിതനായ ഉദ്യോഗസ്ഥനും ചേർന്നാണ് തോന്നുംപടി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തിയിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ സ്ഥലംമാറ്റം നടത്തുന്നതിനായുള്ള  ട്രാൻസ്ഫർ  പോളിസിയും ജീവനക്കാരുടെ ഡാറ്റാ ബേസും ഇതുവരെ വകുപ്പ് തയാറാക്കിയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

About Ahlussunna Online 1459 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*