കൊച്ചി: പ്രകൃതി ദുരന്തങ്ങള് ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന് നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്പ്പെട്ട ഡിവിഷന്ബെഞ്ചിന്റെ ഈ നിര്ദേശം. ഇക്കാര്യത്തില് സര്ക്കാര് നിലപാട് അറിയിക്കാന് അഡ്വ.ജനറല് കെ ഗോപാലകൃഷ്ണ കുറുപ്പ് സമയം തേടി.ഈ ഹരജിയില്കോടതിയില് സഹായിക്കാന് സീനിയര് അഭിഭാഷകനായ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു. എല്ലാ വെളളിയാഴ്ചയും വിഷയം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ജിയോളജിക്കല് സര്വേഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എന്വയണ്മെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസില് കക്ഷിയാക്കിയിട്ടുണ്ട്.ഇവര്ക്കെല്ലാം നോട്ടിസ് അയക്കാനും കോടതി നിര്ദേശിച്ചു. വികസന പദ്ധതികള് നടപ്പാക്കും മുമ്പ് ഏതുതരത്തിലാണ് പ്രകൃതിയെ ബാധിക്കുക എന്നതടക്കമുള്ള കാര്യങ്ങള് സമഗ്രമായി പഠിക്കേണ്ടതുണ്ട്. നിലവില്സര്ക്കാര്വകുപ്പുകള് തമ്മില് ഇക്കാര്യങ്ങളില് ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രണ്ടു ജില്ലകള് ഒഴികെ മറ്റുള്ള ജില്ലകളെല്ലാം മണ്ണിടിച്ചില് ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വ. ജനറല്വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തില് ഏകോപനമില്ലെന്നാണ് കോടതി അഭിപ്രായം. മാത്രമല്ല, ഇക്കാര്യത്തില് വിശദ പഠനവും ജിയോ മാപ്പിങ്ങും വേണമെന്ന് കോടതിയും വ്യക്തമാക്കി. നിര്മാണ പ്രവര്ത്തനങ്ങള് അനുവദിക്കാവുന്നതും അനുവദിക്കാനാവാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാന് കഴിയണം. ഇക്കാര്യങ്ങളില് സമഗ്ര റിപോര്ട്ട് നല്കാന് അമിക്കസ് ക്യൂറിയോടും കോടതി നിര്ദേശിച്ചിട്ടുണ്ട്.
Be the first to comment