
വയനാട്: താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് പൂർണമായി തുറക്കുന്നത് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച ചുരം റോഡ് നിലവിൽ പൂർണമായി തുറക്കാൻ സാധിക്കില്ലെന്നും, ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചുരത്തിലെ ഒമ്പതാം വളവിൽ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.
ശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും, മഴയുടെ ശക്തി കുറയുമ്പോൾ മാത്രം ഒറ്റവരി (സിംഗിൾ ലൈൻ) ഗതാഗതം അനുവദിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്ടർ നിർദേശം നൽകി. ഈ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ജാഗ്രതയോടെയും വേഗത കുറച്ചും യാത്ര ചെയ്യണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ, കണ്ണൂർ റോഡ് എന്നിവ ഉപയോഗിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂർണമായി നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, അടർന്നു നിൽക്കുന്ന പാറകൾ വീണ്ടും റോഡിലേക്ക് വീഴാൻ സാധ്യതയുണ്ട്. ഇതിനാൽ, പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും.
രാത്രികാലങ്ങളിൽ റോഡിൽ ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാൻ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും തഹസിൽദാറും നടപടികൾ സ്വീകരിക്കും. ആവശ്യമായ ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കും. ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുന്നതിനും, പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Be the first to comment