ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കി. 85,698 ഉയർന്ന സമ്പത്തുള്ള വ്യക്തികളാണ് (High Net Worth Individuals – HNWIs) ഇന്ത്യയിലുള്ളത്. യുഎസ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാം സ്ഥാനത്തിൽ ആഗോള സമ്പത്തിന്റെ കേന്ദ്രമായി ഇന്ത്യയും നിലനിൽക്കുന്നു. നൈറ്റ് ഫ്രാങ്കിന്റെ ‘ദി വെൽത്ത് റിപ്പോർട്ട് 2025’ പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം മുൻവർഷത്തെ 80,686 ൽ നിന്ന് 6% വർധിച്ചാണ് ഈ നേട്ടത്തിലെത്തിയത്.
റിപ്പോർട്ട് അനുസരിച്ച്, ഒരു ദശലക്ഷം ഡോളറിലധികം (ഏകദേശം 8.4 കോടി രൂപ) നിക്ഷേപ യോഗ്യമായ ആസ്തിയുള്ളവരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ, ഇന്ത്യയിൽ ബില്യണയർമാരുടെ എണ്ണം 191 ലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 26 പുതിയ ബില്യണയർമാർ ഇന്ത്യയിൽ ഉണ്ടായെന്നത് രാജ്യത്തിന്റെ സാമ്പത്തിക ശക്തി വർധിക്കുന്നതിന്റെ തെളിവാണ്. 2019-ൽ ഇത് വെറും ഏഴണ്ണം മാത്രാമായിരുന്നുവെന്ന് ഓർക്കുമ്പോൾ ഈ വളർച്ച അതിശയിപ്പിക്കുന്നു.
നൈറ്റ് ഫ്രാങ്കിന്റെ പ്രവചനമനുസരിച്ച്, 2028 ഓടെ ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം 93,753 ലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയെ ആഗോള സാമ്പത്തിക ഭൂപടത്തിൽ കൂടുതൽ പ്രാധാന്യമുള്ള ശക്തിയാക്കി മാറ്റും. യുഎസ്, ചൈന, ജപ്പാൻ എന്നിവയ്ക്ക് പിന്നാലെ നാലാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ ഈ നേട്ടം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്തും വളർച്ചയും പ്രതിഫലിപ്പിക്കുന്നു.
സാങ്കേതികവിദ്യ, ഉൽപ്പാദനം, സേവന മേഖലകൾ എന്നിവയിലെ പുരോഗതിയാണ് ഇന്ത്യയിലെ സമ്പത്ത് സൃഷ്ടിക്ക് പ്രധാന കാരണം. ഇന്ത്യയുടെ ഈ സാമ്പത്തിക മുന്നേറ്റം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ, രാജ്യം ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഉയർന്നുവരികയാണെന്ന സന്ദേശമാണ് ലോകത്തിന് നൽകുന്നത്.

Be the first to comment