മലാബോ: ഇക്വറ്റോറിയൽ ഗിനിയയിൽ സൈനിക ക്യാംപിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഇക്വറ്റോറിയൽ ഗ്വിനിയയിലെ ഏറ്റവും വലിയ നഗരമായ ബാറ്റയിലെ സൈനിക കേന്ദ്രത്തിലാണ് അത്യുഗ്ര സ്‌ഫോടനം നടന്നത്. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രാദേശിക ടിവി ചാനൽ റിപ്പോർട്ട് പ്രകാരം ആയുധശാലയിൽ നിന്ന് വന്നതാകാമെന്നാണ് ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതേസമയം, സ്‌ഫോടനത്തിൽ 17 ആളുകൾ കൊല്ലപ്പെട്ടതായും 420 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. “സ്ഫോടനം ഞങ്ങൾ കേൾക്കുന്നു, പുക കാണുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല,” ടിയോഡോറോ ങ്‌യുമ എന്ന പ്രദേശവാസിയായ ടെലിഫോൺ വഴി എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിൽ നിന്ന് ആളുകൾ മൃതദേഹങ്ങൾ വലിച്ചെടുക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷൻ പുറത്ത് വിട്ടിട്ടുണ്ട്.

Be the first to comment