
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെ.എസ്.ഇ.ബി) നഷ്ടത്തിലേക്ക്. എല്ലാവർഷവും വൈദ്യുതിചാർജ് വർധിപ്പിച്ചിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 2024വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം കെ.എസ്.ഇ.ബിക്ക് 9.20 കോടി രൂപ നഷ്ടം വന്നതായാണ് വ്യക്തമാകുന്നത്. വാട്ടർ അതോറിറ്റിയിൽ നിന്നും 2023 ഒക്ടോബർ വരെ കിട്ടാനുള്ള തുക സർക്കാർഏറ്റെടുത്തിട്ടും 2024 സെപ്റ്റംബർ വരെ 1,997 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇലക്ട്രിസിറ്റി ബോർഡ് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
അതേസമയം എസ്.എസ്.എൽ.സി യോഗ്യതപോലുമില്ലാത്ത ജീവനക്കാർക്ക് ഒരു ലക്ഷത്തിലേറെ രൂപ വീതം ശമ്പളം നൽകുന്നതും ബോർഡിനെ നഷ്ടത്തിലേക്ക് നയിക്കുന്നുണ്ട്. ബോർഡിൽ എസ്.എസ്.എൽ.സി പാസാകാത്ത 451 ഓവർസിയർമാരാണുള്ളത്. ഇവർ വാങ്ങുന്നശമ്പളമാകട്ടെ സബ് എൻജിനീയർ ഗ്രേഡിലുള്ള 1,33,695രൂപ വീതമാണ്. ഒരുമാസം ഇവർക്ക് ശമ്പളം നൽകാനായി ബോർഡ് ചെലവാക്കുന്നത് 6.29 കോടി രൂപയാണ്.
എസ്.എസ്.എൽ.സി പാസാകാത്ത 34 പേർ സബ് എൻജിനീയറിലും ഉയർന്ന ഗ്രേഡിലുള്ള ഒന്നരലക്ഷത്തോളം രൂപവീതമാണ് ശമ്പളം വാങ്ങുന്നത്. 1,43,860രൂപയാണ് ഇവരുടെ ശമ്പളം. അതേസമയം വൈദ്യുതി ചാർജ് കൂട്ടിയിട്ടും ബോർഡ് നഷ്ടത്തിൽ നിന്ന് കരകയറിയില്ലെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജുവാഴക്കാല നൽകിയ അപേക്ഷയിൽ ബോർഡ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.
Be the first to comment