ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ്

ആഷിഖ് പി വി കോട്ടക്കല്‍

ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്‍റെത്. വിലായത്തിന്‍റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും ഇഹ്സാനിനെയും ഹൃദയത്തില്‍ തറപ്പിച്ച് നിര്‍ത്തിയവരായിരുന്നു ശൈഖവര്‍കള്‍. ഒട്ടേറെ വ്യക്തികള്‍ പരിശുദ്ധ ദീന്‍ തനിമയോടെ നിലനിര്‍ത്താനും പ്രചരിപ്പിക്കാനും യഥാര്‍ത്ഥ ഇസ്ലാമിക ദര്‍ശനത്തിലൂടെ മുസ്ലിങ്ങളെ വഴി നടത്താനും ത്യാഗ നിര്‍ഭരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ജനഹൃദയങ്ങളില്‍ കൂടുതല്‍ ഫലവുളവാക്കിയത് ജീലാനി(റ)യുടെ പ്രബോധനമായിരുന്നു. നിരവധി പരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ തിന്മകള്‍ക്കെതിരെയുള്ള നവോത്ഥാന നായകനായി ലോകം അദ്ധേഹത്തെ അംഗീകരിച്ചതും ഇതുകൊണ്ടാണ്.

ഖുര്‍ആനിലും സുന്നത്തിലും അടിയുറച്ചു നിന്നുളള ആത്മീയ ദര്‍ശനത്തിനു തിരി കൊളുത്തിയ ശൈഖ് ജീലാനി(റ) ഹിജ്റ 470-ല്‍ കാസ്പിയന്‍ കടലിനു വടക്ക് കിടക്കുന്ന ജീലാനിയിലെ “ഗൈലാന്‍” പ്രദേശത്താണ് ജനിക്കുന്നത്. ഹസന്‍(റ)വിന്‍റെ പരമ്പരയിലുള്ള സയ്യിദ് അബൂ സ്വാലിഹ് ജന്‍കി ദോസ്താണ് പിതാവ്. മാതാവ് ഉമ്മുല്‍ ഖൈര്‍ ഫാത്തിമ(റ)യുമാണ്. ഇവര്‍ ഹുസൈന്‍(റ)വിലേക്കും പരമ്പര ചെന്നെത്തുന്നു. ജ്ഞാന സമ്പാദനത്തിനായി സ്വതാല്‍പര്യ പ്രകാരം മഹാനവര്‍കള്‍ ഹിജ്റ-488ല്‍ ബഗ്ദാദിലേക്ക് യാത്രയായി. വിജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേദാരമായിരുന്നു ബഗ്ദാദ്. ബഗ്ദാദിലെത്തിയ ശേഷം വിജ്ഞാന സമ്പാദന മാര്‍ഗത്തില്‍ തന്‍റെ ജീവിതം സമര്‍പ്പിച്ചു. ഓരോ വിജ്ഞാന ശാഖയിലും അക്കാലത്ത് ഏറ്റവും പ്രാവീണ്യം നേടിയ പണ്ഡിതന്മാരില്‍ നിന്നാണ് ശൈഖ് ജീലാനി(റ) അവ അഭ്യസിച്ചത്.

അതീവജ്ഞാനിയായിരുന്ന ഇമാം ഗസ്സാലി(റ)ബഗ്ദാദ് ഉപേക്ഷിച്ച കാലവുമായിരുന്നു അത്. ഈ വിയോഗത്തിന്‍റെ മധ്യത്തിലേക്കാണ് പരിവര്‍ത്തനത്തിന്‍റെ വിളിയാളവുമായി ശൈഖ് ജീലാനി(റ)യുടെ രംഗ പ്രവേശനം.അന്തര്‍ ദേശീയ തലത്തില്‍ തന്നെ ഒരു ധര്‍മ്മ വിപ്ലവകാരിയായ നവോത്ഥാന നായകനെ അന്വോഷിക്കുകയായിരുന്നു ലോകം. ഒരു കുളിര്‍ തെന്നല്‍ പോലെയായിരുന്നു ശൈഖ് ജീലാനി (റ) വിന്‍റെ ബഗ്ദാദിലേക്കുള്ള ആഗമനം. ഏറെ വൈകാതെ ഉമ്മുല്‍ ഖൈര്‍ ഫാത്തിമ (റ)യുടെ ഓമന പുത്രന്‍ ജീലാനി (റ) സര്‍വ്വജ്ഞാന സ്പര്‍ശിയായി മാറി. ഇബ്നു റജബില്‍ ഹമ്പലി (റ) പറയുന്നു: പതിമൂന്ന് വിജ്ഞാന ശാഖകളില്‍ ശൈഖ് (റ) ക്ലാസെടുക്കുമായിരുന്നു. ശാഫിഈ , ഹമ്പലി (റ) മദ്ഹബുകളില്‍ ഫത്വ കൊടുക്കുകയും ചെയ്തിരുന്നു. മുപ്പത്തി മൂന്ന് വര്‍ഷമാണ് ശൈഖവര്‍കളുടെ പഠന പരിശീലന കാലഘട്ടം. നിരവധി വിഷമങ്ങളും ബുന്ധിമുട്ടുകളും പലപ്പോഴും അവശനാക്കി. അദ്ധേഹം പതറിയില്ല.എല്ലാം സഹിച്ചു.

ശൈഖ് ജീലാനി(റ) യുടെ ജീവിത വിജയത്തിന്‍റെ ഏറ്റവും വലിയ കാരണം മഹാനവര്‍കളുടെ ജീവിത വിശുദ്ധിയും സ്വകാര്യ ജീവിതത്തില്‍ മഹാനവര്‍കള്‍ പുലര്‍ത്തി പോന്നിരുന്ന പരമമായ സൂക്ഷ്മതയുമായിരുന്നു. തീര്‍ത്തും സത്യസന്ധമായി ജിവിക്കുകയും അങ്ങനെ തന്നെ തന്‍റെ മാര്‍ഗം രൂപവല്‍ക്കരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണമായ ആത്മാര്‍ത്ഥത അദ്ധേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു.ശൈഖ് ജീലാനി തങ്ങള്‍ നിര്‍വഹിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്‍റെ പ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും അദ്ധേഹത്തിനുണ്ടായിരുന്നില്ല. മഹാനവര്‍കള്‍ പറയുന്നു.”സൃഷ്ടികളോടുള്ള ഗുണകാംശിയാണ്, ഈ കാര്യത്തില്‍ യാതൊരു പ്രതിഫലവും ഞാനുദ്ധേശിക്കുന്നില്ല, എന്‍റെ പ്രതിഫലവും രക്ഷിതാവിലുണ്ട്. എനിക്ക് ദുനിയാവ് ആവിശ്യമില്ല ഞാന്‍ ദുനിയാവിന്‍റെയോ ആഖിറത്തിന്‍റെയോ അടിമയുമല്ല. അല്ലാഹുവിനെയല്ലാതെ ഒന്നിന്‍റെയും, അഹദും ഖദീമുമായ അല്ലാഹുവിനെ മാത്രമാണ് ഞാന്‍ ആരാധിക്കുന്നത്. എന്‍റെ സന്തോഷം നിങ്ങളുടെ വിജയത്തിലാണ്. എന്‍റെ സങ്കടം നിങ്ങളുടെ നാശത്തിലാണ്”.(അല്‍ ഫത്ഹുല്‍ റബ്ബാനി).

ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നു അകന്നു നിന്നിരുന്ന ബഗ്ദാദിലെ മുസ്ലിം സമൂഹത്തെ ബാധിച്ച രോഗങ്ങള്‍ അദ്ധേഹം ഉദ്ബോധന വിഷയമാക്കി. മഹാനവര്‍കളുടെ വാക്ക് വൈഭവവും ഭാഷാ ശുദ്ധിയും ഉദ്ബോധന പ്രഭാഷണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ആത്മയത വരണ്ടു പോയ ഹൃദയങ്ങള്‍ക്ക് ഉദ്ബോധത്തിലൂടെ അദ്ധേഹം ജീവന്‍ നല്‍കി.

സാമ്പാത്തിക മോഹത്തിനെതിരെ ഉദ്ബോധനം നടത്തിയിരുന്നത് സ്വന്തം ധനം ദാനം ചെയ്യുന്നതോടൊപ്പമായിരുന്നു. ശൈഖവര്‍കളുടെ കറാമത്തുകള്‍ കണക്കാക്കാന്‍ കഴിയാത്തതാണെന്നാണ് ഇബ്നു ഹജറില്‍ അസ്ഖലാനി (റ) രേഖപ്പെടുത്തിയത്(അല്‍ ഫത്ഹുല്‍ മുബീന്‍). മുഴുവന്‍ പുണ്യ പുരുഷന്‍മാരുടെയും സ്വഭാവ മഹിമകള്‍ ശൈഖ് അവര്‍കളില്‍ സംഗമിച്ചിരുന്നു. സഹ ജീവികളോട് സ്നേഹം, കാരുണ്യം, വാത്സല്യം എന്നിവയൊക്കെ മഹാനവകളുടെ സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടായിരുന്നു. ഖലാഇദുല്‍ ജവാഹിറിന്‍റെ രചയിതാവ് എഴുതുന്നു: ‘ശൈഖ് ജീലാനി തങ്ങള്‍ എല്ലാ രാത്രിയിലും സുപ്ര വിരിക്കാന്‍ ആജ്ഞാപിക്കും അതിഥികളോടപ്പം ഭക്ഷണം കഴിക്കും,ആരാരുമില്ലാത്തവരോടു കൂടെ ഇരിക്കും,കുട്ടികള്‍ക്ക് വേണ്ടി എന്തും സഹിക്കും ,മറ്റൊരാള്‍ക്ക് ആദരണിയരാണെന്ന് ഒപ്പമിരിക്കുന്നവര്‍ക്ക് തോന്നുകയില്ല. സ്ഥലത്തില്ലാത്ത അനുചരന്‍മാരെ പറ്റി മഹാന്‍ അന്വോഷിക്കും, അവരുടെ സ്‌നേഹം കാത്തു സൂക്ഷിക്കും, സത്യം ചെയ്ത് പറയുന്നവരെ അംഗീകരിക്കും,അവരെ പറ്റിയുളള തന്‍റെ അറിവിനെ മറച്ചു വെയ്ക്കും”. കാരുണ്യവും ആര്‍ദ്രതയും നിറഞ്ഞൊഴുകുന്ന സാഗരമായിരുന്നു മഹാനവര്‍കളെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ ഉദ്ധരണി മതി.

മുസ്ലിം സമൂഹത്തിന്‍റെ ഹൃദയാന്തരങ്ങള്‍ കീഴടക്കിയ ശൈഖ് ജീലാനി (റ)വിന്‍റെ നവോത്ഥാന മുന്നേറ്റ പാഠവങ്ങള്‍ തങ്ങള്‍ ശിക്ഷ്യമാര്‍ക്കും പകര്‍ന്നു നല്‍കി. ശൈഖ് ജീലാനി(റ) തുടക്കം കുറിച്ച നവ ജാഗരണ പ്രവര്‍ത്തനങ്ങള്‍ ബഗ്ദാദില്‍ മാത്രം ഒതുക്കാതെ ഇസ്ലാമിക ലോകത്തിന്‍റെ മുക്കു മൂലകളിലേക്കും പ്രചരിപ്പിച്ചു. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ എഴുപതിനായിരത്തോളം ആളുകള്‍ ഒരേ സമയം ജീലാനി തങ്ങളുടെ സദസ്സില്‍ തിങ്ങി നിറയുമായിരുന്നു. അകലെയിരിക്കുന്നവര്‍ക്കും ്പ്രസംഗം ഒരുപോലെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. അതും ശൈഖിന്‍റെ കറാമത്തുകളില്‍പെടുന്നു. മനുഷ്യര്‍ക്കു പുറമെ ധാരളം മലക്കുകളും ജിന്നുകളുമെല്ലാം ആ സദസ്സില്‍ പങ്കെടുത്തിരുന്നു
.
തിന്മയുടെ കുഴിയില്‍ വീണുപോയ ലക്ഷക്കണക്കിനു ജനങ്ങളെയാണ് ജീലാനി തങ്ങള്‍ ആത്മിയതയുടെ അനന്ത വിഹായസ്സിലേക്ക് ആനയിച്ചത്. നാലു ഭാര്യമാരിലായി 49 കുട്ടികള്‍ ശൈഖവര്‍കള്‍ക്ക് ജനിച്ചു. 27 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും അതില്‍ 14 ആണ്‍കുട്ടികളും 21 പെണ്‍ കുട്ടികളും ചെറുപ്പത്തില്‍ മരണപ്പെട്ടു. പതിമൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ബാക്കിയായത് തന്‍റെ മക്കളുടെയെല്ലാം പ്രധാന ഗുരു ജീലാനി തങ്ങള്‍ തന്നെയായിരുന്നു.
ഹിജ്റ 561 റബീഉല്‍ ആഖിര്‍ പത്തിന് ശനിയാഴ്ച്ച രാവിലെ ശൈഖ് അബ്ദില്‍ ഖാദിര്‍ ജീലാനി ഈ ലോകത്തോട് വിടപറഞ്ഞു. 40 വര്‍ഷം തന്‍റെ ആത്മ സംസ്കാര പ്രവര്‍ത്തനങ്ങളുടെ വേദിയായിരുന്ന ബാബുല്‍ അസജ്ജിലുള്ള മദ്രസയുടെ പൂമുഖത്ത് തന്നെയാണ് അദ്ധേഹം അന്ത്യ വിശ്രമം കൊള്ളുന്നത്. ലോകത്തിന്‍റെ നാനാ ഭാഗത്തുള്ളവര്‍ ഇന്നും ശൈഖവര്‍കളെ സ്മരിക്കുന്നു. അവിടത്തെ ദിവ്യ വെളിച്ചം ലഭിച്ചവരില്‍ അല്ലാഹു നമ്മെയും ചേര്‍ക്കട്ടെ-ആമീന്‍

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*