മക്കക്ക് സമീപം ഹജ്ജ് ഉംറ സര്‍വിസുകള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കുന്നു

മക്ക: തീര്‍ഥാടകരുമായെത്തുന്ന വിമാനങ്ങള്‍ക്ക് മാത്രമായി പുതിയ വിമാനത്താവളം നിര്‍മിക്കാനൊരുങ്ങി സഊദി ഭരണകൂടം. ജിദ്ദക്കും മക്കക്കുമിടയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഫൈസലിയ്യ പദ്ധതിയുടെ ഭാഗമായാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് വിമാനത്താവളം നിര്‍മിക്കുന്നത്.
ഇതിനുള്ള സ്ഥലം പദ്ധതി പ്രദേശത്ത് നീക്കി വെച്ചതായി പദ്ധതി കരാറുകളും ധാരണാ പത്രങ്ങളും ഒപ്പു വെക്കുന്ന ചടങ്ങില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും മക്ക പ്രവിശ്യ വികസന അതോറിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനു കീഴിലാണ് പുതിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുക. ജിദ്ദക്കും മക്കക്കുമിടയില്‍ 2354 ചതുരശ്ര കിലോമീറ്ററില്‍ നടപ്പാക്കുന്ന ഭീമന്‍ പദ്ധതിയാണ് ഫൈസലിയ.
2107 ല്‍ പ്രഖ്യാപിച്ച ഫൈസലിയ്യ പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ഏഴു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സ്വീകരണ കേന്ദ്രങ്ങള്‍, താമസ കേന്ദ്രങ്ങള്‍, വിനോദ, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍, സൂഖുകള്‍, തുറമുഖം, വിമാനത്താവളം, സ്‌പോര്‍ട്‌സ് സിറ്റി, കൃഷിയിടങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. 2600 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതിയാണ് ഇതില്‍ പ്രധാനം. ചടങ്ങില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍, ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ തുടങ്ങിയവരും പങ്കെടുത്തു. വിഷന്‍ 2030 ന്റ ഭാഗമായയുള്ള പദ്ധതിക്ക് സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*