പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം, നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; പ്രമേയം നിയമസഭ പാസാക്കി

കേരളത്തില്‍ തടങ്കല്‍ പാളയങ്ങളുണ്ടാവില്ല
പ്രമേയത്തിന് എതിര്‍പ്പുമായി ഒ.രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന് നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.

ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല.

ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ തടങ്കല്‍ പാളയങ്ങളുണ്ടാവില്ല. അതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. സെന്‍സസ് ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്നതില്‍ ആശങ്കയുണ്ട്. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതിനാലാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ ബിജെപി അംഗം ഒ രാജഗോപാല്‍ എതിര്‍ത്തു. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*