പൗരത്വ നിയമ ഭേദഗതി- CAA LIVE: ഇടക്കാല ഉത്തരവില്ല, ഹരജികളില്‍ മറുപടിക്കായി നാലാഴ്ച കൂടി

  • CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല- സര്‍ക്കാരിന് ഇത് നടപ്പിലാക്കാം
  • അസം, ത്രിപുരയുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകം കേള്‍ക്കും, രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം നല്‍കി
  • മറ്റു ഹരജികളില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം
  • ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടില്ല, ഇനി പരിഗണിക്കുക അഞ്ചംഗ ബെഞ്ച്
  • ഹരജികളില്‍ തീരുമാനമാകുന്നതു വരെ ഹൈക്കോടതികള്‍ പരിഗണിക്കരുത്‌
  • ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നാല് ആഴ്ചകള്‍ക്ക് ശേഷം അനുയോജ്യമായ തീയതിയില്‍ കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനം. അടിയന്തര വിഷയങ്ങള്‍ ചേമ്പറില്‍ കേട്ട ശേഷം ഉത്തരവിറക്കും. അതേസമയം, ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

    ഹരജികളില്‍ മറുപടി സത്യവാങ് മൂലം നല്‍കാന്‍ നാലാഴ്ചത്തെ സമയമാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി അനുവദിച്ചത്. ആറാഴ്ചത്തെ സമയമാണ് എ.ജി കേന്ദ്രത്തിനു വേണ്ടി ചോദിച്ചത്. 80 ഹരജികളില്‍ കൂടി മറുപടി നല്‍കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. നാലാഴ്ച സമയം അനുവദിച്ചതോടെ, മുന്‍പ് തന്നെ നാലാഴ്ച സമയം നല്‍കിയിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

    അസമിലെയും ത്രിപുരയിലെയും വിഷയങ്ങള്‍ പ്രത്യേകം കേള്‍ക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. ഈ ഹരജികള്‍ വേര്‍തിരിക്കാന്‍ കപില്‍ സിബലിനോട് കോടതിയെ സഹായിക്കാനും നിര്‍ദേശം നല്‍കി.

    ഇടക്കാല ഉത്തരവില്ല

    സി.എ.എക്കെതിരായ ഹരജികളില്‍ ഇടക്കാല ഉത്തരവില്ലെന്ന് സുപ്രിംകോടതി. ഹരജികളില്‍ മറുപടിസത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ചത്തെ സമയവും സുപ്രിംകോടതി അനുവദിച്ചു.

    ചീഫ് ജസ്റ്റിസ്: ‘എല്ലാ ഹരജികളിലും നോട്ടീസ് നല്‍കുക. എ.ജി ആവശ്യപ്പെട്ടതു പ്രകാരം മറുപടിക്കായി നാലാഴ്ചത്തെ സമയം നല്‍കുന്നു. നാലാഴ്ചയ്ക്കു ശേഷം ഉത്തരവുകള്‍ക്കായി ലിസ്റ്റ് ചെയ്യും’

    അസമിന്റെ ഹരജികളില്‍ രണ്ടാഴ്ചക്കകവും മറ്റു ഹരജികളില്‍ നാലാഴ്ചക്കകവും കേന്ദ്രം മറുപടി നല്‍കണം

    സി.എ.എക്കെതിരെ പരിഗണിച്ച 143 ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച വരെ സമയം അനുവദിച്ച് സുപ്രിംകോടതി. അസമിന്റെ ഹരജികളില്‍ രണ്ടാഴ്ചത്തെ സമയാണ് കോടതി അനുവദിച്ചത്. കേരളം അടക്കമുള്ള മറ്റു ഹരജികളില്‍ നാലാഴ്ചത്തെ സമയവും അനുവദിച്ചു.

    അസം അക്കോഡിന്റെ ലംഘനമാണ് സി.എ.എയെന്ന് ഹരജിക്കാരന്‍

    ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് മുതിര്‍ന്ന അഭിഭാഷകരന്‍ എ.എം സിങ്‌വി പറഞ്ഞു. സി.എ.എ നിയമം അസം അക്കോഡ് (കരാര്‍) ലംഘനമാണെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും വികാസ് സിങ് വാദിച്ചു. 1971 വരെ ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ക്ക് വരെ വരാമായിരുന്നുവെന്നും ഈ കാലപരിധി പുതുക്കിയതോടെ അസം കരാറിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും വികാസ് സിങ് വാദിച്ചു.

    ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രിംകോടതി

    ഒരു തരത്തിലുമുള്ള ഇടക്കാല ഉത്തരവുകളും പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഇന്നു തന്നെ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്ന വികാസ് സിങ്ങിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. ഹരജികളുടെ കോപ്പി കേന്ദ്ര സര്‍ക്കാരിന് നല്‍കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നാണ് സുപ്രിംകോടതി അറിയിച്ചത്.

    എന്‍.പി.ആര്‍ നീട്ടിവയ്ക്കണമെന്ന് കപില്‍ സിബല്‍

    മുസ്‌ലിം ലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, എന്‍.പി.ആര്‍ പ്രവര്‍ത്തനം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന എന്‍.പി.ആര്‍ നടപടി നീട്ടിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

    ‘ഒന്നും കേള്‍ക്കാനാവുന്നില്ല’; തിങ്ങിനിറഞ്ഞ കോടതിമുറിയെ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ്

    പൗരത്വ നിയമ ഭേദഗതിക്കെതിരായ 143 ഹരജികളാണ് ഒന്നിച്ച് പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. ഓരോ ഹരജിയുടെയും പ്രതിനിധികളെ കൊണ്ട് കോടതി മുറി നിറഞ്ഞു. ശബ്ദമുണ്ടാവുന്നുവെന്ന് കണ്ടപ്പോള്‍ ചീഫ് ജസ്റ്റിസ് ഇടപെടുകയും ഒന്നും കേള്‍ക്കാനാവുന്നില്ലെന്ന് പറയുകയും ചെയ്തു.

    ഹരജികള്‍ കേള്‍ക്കുന്നത് ഏതൊക്കെ ജഡ്ജിമാര്‍?

    ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

    പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെത്തിയ മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമം. പൗരത്വ നിയമ ഭേദഗതി പ്രകാരം ഈ രാജ്യങ്ങളില്‍നിന്നു ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം അനുവദിക്കുക. ഭേദഗതിക്കു മുന്‍പ് രാജ്യത്ത് 11 വര്‍ഷം താമസിച്ചവര്‍ക്കായിരുന്നു പൗരത്വം അനുവദിച്ചിരുന്നത്. ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.

    കേരള സര്‍ക്കാര്‍, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ എം.പി മഹുവ മൊയിത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരടക്കം 140ല്‍ അധികം ഹരജികളാണ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസില്‍ ജനുവരി ആദ്യ പകുതിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു.

    About Ahlussunna Online 1159 Articles
    Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

    Be the first to comment

    Leave a Reply

    Your email address will not be published.


    *