ഡല്‍ഹി വംശഹത്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: 24 മണിക്കൂര്‍ മുന്‍പേ അക്രമികള്‍ക്ക് താമസസൗകര്യം ഒരുക്കി, സര്‍ക്കാരിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ന്യൂനപക്ഷ കമ്മിഷന്‍, സംഘ്പരിവാറിനെതിരേയും ഗുരുതര ആരോപണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്‌ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പുറത്തുനിന്ന് രണ്ടായിരത്തോളം പേരെ എത്തിച്ചെന്ന് ആരോപിച്ച അദ്ദേഹം, ഇവരില്‍ അധികപേരെയും സ്‌കൂളുകളിലാണ് താമസിപ്പിച്ചതെന്നും വ്യക്തമാക്കി.

വിഷയത്തില്‍ സര്‍ക്കാരിനും ബി.ജെ.പിക്കും ഡല്‍ഹി പൊലിസിനുമെതിരേ ആരോപണം കടുക്കുമ്പോഴാണ് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും ഇതേ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കവേയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്റെ പ്രതികരണം.
സംഭവത്തില്‍ പൊലിസ് അക്രമികള്‍ക്ക് ഒത്താശ ചെയ്‌തെന്ന് ആരോപിച്ച അദ്ദേഹം, എവിടെനിന്നാണ് ആക്രമണത്തിനായി ഇത്രയും പേരെ എത്തിച്ചതെന്നു പൊലിസും ഇന്റലിജന്‍സ് ബ്യൂറോയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തിന് 24 മണിക്കൂര്‍ മുന്‍പുതന്നെ ചില സ്‌കൂളുകളില്‍ ഇവര്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്. ആളുകളെ അക്രമിക്കുന്നതും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിടുന്നതും പൊലിസ് നോക്കിനിന്നു. അവര്‍ ഇക്കാര്യങ്ങള്‍ തടയുകയോ അക്രമികള്‍ക്കെതിരേ നടപടിയെടുക്കുകയോ ചെയ്തില്ല. ഇത്തരം ഓരോ വിഷയത്തിലും കമ്മിഷന്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ആക്രമണം നടത്തിയതു പുറത്തുനിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെതന്നെ ആരോപിച്ചിരുന്നു. വംശഹത്യയില്‍ 47 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*