ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ്

കെ.കെ സിദ്ദീഖ് വേളം

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച  മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗിക വല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ് മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ്. ഇതുപോലെ അക്കാലത്ത് ഇന്ത്യയിലുടലെടുത്ത ഒരുചിന്താ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

പാരമ്പര്യ ഇസ്ലാമിക ആശയങ്ങളെ പുഛത്തോടെ നോക്കിക്കാണുകയും പുരോഗമന യൂറോപ്യന്‍ ചിന്താഗതികള്‍ വച്ചുപുലര്‍ത്തുകയും ചെയ്തിരുന്ന അധികാരമോഹിയായ അബുല്‍ അഅ് ലാ മൗദൂദിയായിരുന്നു ഇതിന്‍റെ സ്ഥാപകന്‍. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെങ്കിലും ഉദ്ദേശിച്ച ഉന്നത സ്ഥാനങ്ങളൊന്നും കിട്ടാതെ വൃതാവിലായ മൗദൂദി, മതത്തെ ഉപയോഗിച്ച് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹത്തോടു കൂടിയാണ് പ്രസ്ഥാനത്തിനു ബീജാഭാവം നല്‍കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത പ്രസ്ഥാനത്തിന്‍റെ പ്രധാന ലക്ഷ്യംഇസ്ലാമിക ഭരണകൂടം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു.

1921 ല്‍ പഞ്ചാബിലെ പത്താന്‍കോട്ടില്‍ പിറവികൊണ്ട പ്രസ്തുത പ്രസ്ഥാനം വിശുദ്ധ ദീനിന്‍റെ മഹിതമായ ആശയങ്ങളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കാനും മുന്‍കഴിഞ്ഞു പോയ സ്വഹാബികളടക്കമുള്ള മഹത്തുക്കളെ അടിച്ചാക്ഷേപിക്കാനുമായിരുന്നു അതിന്‍റെ കര്‍മമണ്ഡലത്തിലെ മുഴുവന്‍ സമയവും വിനിയോഗിച്ചിരുന്നത്. ആരെയും വശീകരിക്കാന്‍ കഴിവുള്ള നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്ന മൗദൂദി തന്‍റെ ആശയ സമര്‍ത്ഥനത്തിന് ആ സര്‍ഗസിദ്ധിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ മൗദൂദിസത്തിലേക്ക് ആളെ കൂട്ടാന്‍ മൗദൂദിക്ക് വേറെ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. മൗദൂദിയന്‍ സാഹിത്യങ്ങളില്‍ ആകൃഷ്ടരായി പ്രസ്ഥാനത്തിന്‍റെ രൂപീകരണകാലത്തു തന്നെ ആയിരക്കണക്കിനാളുകളാണ് ജമാഅത്തെ ഇസ്ലാമിയില്‍ചേര്‍ന്നത്.

 വാസ്തവത്തില്‍, വിശുദ്ധ ദീനിന്‍റെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് കോര്‍വയൊത്ത അക്ഷരക്കൂട്ടുകളിലൂടെ മൗദൂദി നിര്‍ലോഭം എഴുതി വിട്ടപ്പോള്‍ മൗദൂദി ചിന്തകളുടെ ഉള്‍സാരം മനസ്സിലാക്കാനാവാത്ത പാവം ജനങ്ങള്‍ അതില്‍ വശംവദരായിപ്പോവുകയാണുണ്ടായത്. എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മൗദൂദി എയ്തുവിട്ട ചിന്തകള്‍ മതവിരുദ്ധവും തീര്‍ത്തും ബാലിശവുമായിരുന്നു. പക്ഷേ, അത് പണ്ഡിത പാമരഭേദമന്യേ ആര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല.

1940ല്‍ തന്‍റെ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന ഇന്ത്യന്‍ മുസ്ലീംലീഗുമായി ഇടഞ്ഞതിനു ശേഷമാണ് അധികാരമോഹം മൂത്ത മൗദൂദി മതരാഷ്ട്രവാദവുമായിരംഗപ്രവേശനം ചെയ്യുന്നത്. ഇന്ന് കാണുന്ന ഭരണകൂടങ്ങളെല്ലൊം മതവിരുദ്ധ ഭരണകൂടങ്ങളാണെന്നും അധികാരം അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണെന്നും മൗദൂദി വാദിച്ചു.

അതുകൊണ്ട് വിശ്വാസികള്‍ നിലവിലുള്ള ഭരണകൂടങ്ങളുമായി ഒരു ബന്ധവും പാടില്ലെന്നുംസംശുദ്ദമായൊരു ഇസ്ലാമിക ഭരണകൂടത്തിന്‍റെ സംസ്ഥാപനത്തിനു വേണ്ടിയാണ് വിശ്വാസികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ലഭ്യമായ സംവേദന ഉപാധികളിലൂടെ മൗദൂദി പ്രചരിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ തന്‍റെ മതരാഷ്ട്ര വാദമെന്ന മണ്ടന്‍ ചിന്താഗതിക്ക് വേരോട്ടം കിട്ടണമെങ്കില്‍ അതിനെ ഇസ്ലാമിക വല്‍ക്കരിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ മൗദൂദി അതിനു വേണ്ടി ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് പിന്നീട് നാം കണ്ടത്.

സത്യമതവും സന്മാര്‍ഗ്ഗവും കൊണ്ട് സര്‍വമതങ്ങളേയും അതിജയിക്കാനായി തന്‍റെദൂദനേ അയച്ചവനാണ് അല്ലാഹു. മുശ്രിക്കുകള്‍ വെറുത്താലും ശരി എന്ന് അര്‍ത്ഥംവരുന്ന ആയത്തിനെ വിശദീകരിച്ച് കൊണ്ട് തന്‍റെ സിയാസീ കശ്മകശ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കൂ ഈ ആയത്തിലെ ദീന്‍ എന്ന പദത്തിന് ജനങ്ങള്‍ ഉന്നതാധിപത്യത്തിന് കീഴടങ്ങി ജീവിക്കുന്ന,നാം ഇന്ന് “സ്റ്റേറ്റ്”എന്നു പറയുന്നതിനോട് അടുത്ത അര്‍ത്ഥമാണുള്ളത്.മറ്റാര്‍ക്കും ഒരു സ്വാധീനവും ഇല്ലാത്ത ഈ ആധിപത്യം അല്ലാഹുവിന്  മാത്രം ആയിരിക്കുന്നതിന് ദീനുല്‍ഹഖ്’എന്ന് പറയുന്നു. അല്ലാഹു മാത്രംവിധികര്‍ത്താവാകുന്ന ഒരുരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

നോക്കൂ തന്‍റെ മതരാഷ്ട്രവാദത്തെ സമര്‍ത്ഥിക്കാന്‍ ഖുര്‍ആനിക വചനത്തെ തെറ്റായി വ്യഖ്യാനിക്കുകയെന്ന വലിയ പാതകമാണിവിടെ മൗദൂദി ചെയ്തിട്ടുള്ളത്. മാത്രവുമല്ല ദീന്‍ മുഴുവനും രാഷ്ട്രീയ വ്യവസ്ഥയാണെന്ന വളരെ അപകടകരമായ ഒരു ചിന്താഗതിയിലേക്കാണ് മൗദൂദി ജനങ്ങളെ ക്ഷണിക്കുന്നതും. വിശ്വാസവും ആരാധനയും കര്‍മവും സ്വഭാവവുമെല്ലാം ഉള്‍കൊള്ളുന്നതായ ദീന്‍ ഒരിക്കലും ഒരു രാഷ്ട്രീയ വ്യവസ്ഥയല്ല. മറിച്ച് രാഷ്ട്രവും ഭരണകൂടവുമെല്ലാം ദീനിന്‍റെ സാമൂഹ്യവ്യവസ്ഥിതിയുടെ ഒരു ഭാഗം മാത്രമാണ്.

 മതരാഷ്ട്ര വാദത്തിന്‍റെ ആശയ സമര്‍മര്‍ത്ഥനത്തിനുവേണ്ടി ഇസ്ലാമിക പ്രമാണങ്ങളില്‍വ്യാഖ്യാന വക്രീകരണത്തിന്‍റെ പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയ മൗദൂദി ദീനിന്‍റെ അടസ്ഥാനമുറകളെ പോലുംവെറുതെവിട്ടിരുന്നില്ല. മൗദൂദി പറയുന്നത് നോക്കൂ നിസ്ക്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഈ ബീദത്തുകളുടെ മൗലികമായ ഉദ്ധേശം മനുഷ്യന്‍റെ ആധിപത്യത്തില്‍ നിന്ന് മാനവന്‍ മുക്തനാവലുംഅല്ലാഹുവിന്‍റെ ആധിപത്യത്തിന്ന് കീഴില്‍ പ്രവേശിക്കലുമാണ്. ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള ആത്മാര്‍പ്പണവും പൂര്‍ണ യത്നവുമാണ് ജിഹാദ്, നിസ്ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയൊക്കെ ഈ ഐകലക്ഷ്യത്തിനു കളമൊരുക്കാന്‍ വേണ്ടിയുള്ളതാണ്.(ഖുത്തബാത്ത് പേജ് 227)

ദീനിന്‍റെ അടിസ്ഥാന ആചാര കര്‍മ്മങ്ങളായ നിസ്ക്കാരാധികര്‍മങ്ങള്‍ ഇസ്ലാമിക രാഷ്ട്രമെന്ന ലക്ഷ്യത്തിനു കളമൊരുക്കുന്ന കേവലമൊരു ഉപാധികള്‍ മാത്രമാണത്രെ. എത്ര വലിയ ആപത്കരമായ വങ്കത്തരമാണിവിടെ മൗദൂദി നിരത്തിവെച്ചിരിക്കുന്നത്. ഇസ്ലാമിനോട് യാതൊരു വിധേയത്തവും സാക്ഷാല്‍ മൗദൂദിക്കില്ല. മറിച്ച് അധികാരത്തോടാണ് അയാള്‍ക്ക് താത്പര്യം.

വാസ്തവത്തില്‍ അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് അധികാരവും മറ്റും നല്‍കുന്നത് ആ അധികാര പരിധിയില്‍ സുരക്ഷിതത്വത്തോടെ നിന്ന് കൊണ്ട് ആരാധനകര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്. ഖുര്‍ആന്‍ തന്നെ പറയുന്നത് നോക്കൂ: ‘ അവര്‍ക്ക് ഭൂമിയില്‍ നാം ആധിപത്യം നല്‍കിയാല്‍ നിസ്ക്കാരം നിലനിര്‍ത്തുകയും സകാത്ത് കോടുക്കുകയും നന്മ കല്‍പ്പിക്കുകയുംതിന്മ വിരോധിക്കുകയും ചെയ്യുന്നവരാണവര്‍’ (ഹജ്ജ്41)

യഥാര്‍ത്ഥത്തില്‍, ഇസ്ലാമിനെ തകര്‍ക്കാന്‍ തുര്‍ക്കിയിലവതരിപ്പിച്ച പാശ്ചാത്യ ഉല്‍പ്പന്നമായ മുസ്തഫാ കമാല്‍ അത്താത്തുര്‍ക്കിന്‍റെ ഇന്ത്യന്‍ പതിപ്പായിരന്നു സാക്ഷാല്‍ മൗദൂദി. പാശ്ചാത്യന്‍ പുരോഗമന കണ്ണടവച്ച് ഇസ്ലാമികാദര്‍ശങ്ങളെ നോക്കി കണ്ട മൗദൂദിക്ക് അതെല്ലാം പഴഞ്ചനും പ്രവാചകനടക്കമുള്ള മുന്‍കഴിഞ്ഞ മഹോഥയന്മാര്‍ അപരിഷ്കൃതരുമായിരുന്നു .

അത്കൊണ്ട് തന്നെ യുറോപ്പ്യന്‍ നവോത്ഥാന ഉപാധികള്‍ ഉപയോഗിച്ചു കൊണ്ട്  ഇസ്ലാമിനെ ശുദ്ധികലഷം  നടത്തണമെന്നുള്ള വികല ചിന്താഗതിയുള്ള ആളായിരുന്നു അബുല്‍ അഅ് ല. സ്വന്തം ഇംഗിതത്തിനനുസരിച്ച് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കിയും സലഫു സ്വാലിഹിങ്ങളായ മുന്‍ഗാമികള്‍ക്കെതിരെ  ആക്ഷേപങ്ങളുടെ കുരുമ്പുകളെയ്തിവിട്ടും തന്‍റെ ‘സദുദ്ദേശം’  മൗദൂദി ഭംഗിയായി നിര്‍വഹിക്കുകയുംചെയ്തിട്ടുണ്ട്.

പ്രവാചകര്‍ പാപസുരക്ഷിതരാണന്ന് ഖുര്‍ആനിലെ സൂറത്ത് അഅ്റാഫിലൂടെയും സൂറത്ത് അന്നജ്മിലൂടെയും അല്ലാഹു തറപ്പിച്ച് പറഞ്ഞിട്ടുണ്ട് അതുപോലെ സ്വഹാബികള്‍ തക്ഷത്രതുല്ല്യരാണന്നും അവരില്‍ ആരെ പിന്‍പറ്റിയാലും അവര്‍ സന്മാര്‍ഗമവലംബികളാണന്നും പുണ്യറസൂല്‍(സ) പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഇത് മുസ്‌ലിം ലോകത്ത് സര്‍വ്വനാം അംഗികരിക്കപ്പെട്ടതുമാണ് . എന്നിട്ടും പ്രവാചകന്മാരെ കുറിച്ചും സ്വഹാബത്തിനെ സംബന്ധിച്ചും മൗദൂദി നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും സുതരാംവ്യക്തമാവും.

‘തഫ്ഹീമാത്ത്’ എന്ന ഗ്രന്ഥത്തിലൂടെ പ്രവാചകന്മാരെ കുറിച്ച് മൗദൂദി പറയുന്നത് ശ്രദ്ധിക്കു:  അമ്പിയാക്കളുടെ ഇസ്മത്ത് , അവരുടെ ശാരീരികമായ നിര്‍ബദ്ധ ഗുണങ്ങളില്‍ പെട്ടതല്ല. പക്ഷേ നുബുവത്തിന്‍റെ ബാധ്യത നിര്‍വഹിക്കുന്നതുകൊണ്ട്   തെറ്റുകുറ്റങ്ങള്‍ വരാതിരിക്കാന്‍ അല്ലാഹു സംരക്ഷണം കൊടുക്കാം . ഒരവസരം ഈ സംരക്ഷണം എടുത്തു മാറ്റിയാല്‍ സാധാരണക്കാരെ പോലെ കുറ്റങ്ങള്‍ വീഴും. അവരില്‍ നിന്ന് തെറ്റുകളുണ്ടാക്കാന്‍ വേണ്ടി ചിലപ്പോള്‍ അല്ലാഹു ഈ സംരക്ഷണം ഒഴിവാക്കുമെന്നത് അവന്‍റെ നിഗൂഡ നിയന്ത്രണത്തിലൊന്നാണ് . അവര്‍( അമ്പിയാക്കള്‍) ഇലാഹുകളല്ലെന്നും മനുഷ്യര്‍  തന്നെയാണന്നും തെളിയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇനി സൂറത്ത് ആലുഇംറാന്‍റെ വ്യാഖ്യാനത്തില്‍ സ്വഹാബാക്കളെകുറച്ച് മൗദൂദി എഴുതുന്നത് നോക്കു: അവര്‍ (സ്വഹാബികള്‍) പലിശ ഇടപാട്കാരണം രണ്ടുതരം രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരായിരുന്നു. അത്യാര്‍ത്തി,പിശുക്ക്,സ്വാര്‍ത്ഥത, അസൂയ, വിദ്വേഷം എന്നിവയാണവ . ഉഹ്ദ് യുദ്ധത്തില്‍ ദൈവമാര്‍ഗത്തിലുള്ള യിദ്ധത്തിന്‍റെ യഥാര്‍ത്ഥ സ്പിരിറ്റ് ഉള്‍കൊള്ളുന്നതില്‍ സ്വഹാബികള്‍ പലപ്രാവിശ്യം പിഴച്ചു പോയിട്ടുണ്ട് (തര്‍ജുമാന്‍ ലക്കം 12 പുസ്തകം 4)

പ്രാചകന്മാര്‍ക്കെതിരെ കെട്ടിയുണ്ടാക്കിയ ആക്ഷേപ വര്‍ഷങ്ങള്‍ നടത്തിയ മൗദൂദി യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ കടക്കല്‍ കത്തിവെക്കുകയാണ് ചെയ്യുന്നത് . പക്ഷേ ഇതിലൊന്നും അവസാനിക്കുന്നതായിരുന്നില്ല ദുര്‍വ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ മൗദൂദി നടത്തിയ ഇസ്‌ലാമിക ‘ശുദ്ധകലശം’ . അന്ത്യനാളിന്‍റെ പ്രധാന അടയാളങ്ങളിലൊന്നായി ബുഖാരിയിലും മുസ്ലിമിലും പ്രതിപാധിക്കപ്പെട്ട ദജ്ജാലിനെ കുറിച്ച് ‘ റസാഇല്‍ വ മസാഇല്‍’ എന്ന ഗ്രന്ഥത്തില്‍ പ്രവാചര്‍ക്ക് ദജ്ജാലിന്‍റെ കാര്യത്തില്‍  കേവലം സംശയമായിരുന്നുവെന്നും ഇതുവരെ കാണാത്തൊരു ദജ്ജാല്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷികുന്നില്ലന്നും  എഴുതിവിട്ട മൗദൂദിക്ക് ഇന്ത്യയുലും ഗ്രീക്കിലും മറ്റുമുള്ള ബഹുദൈവ വിശ്വാസികള്‍ ദേവി-ദേവന്മാരാണന്നു വിളിക്കപ്പെടുന്ന വരാണത്രെ മലക്കുകള്‍(ഹാശിയ തജ്ദീദെ ഇഹ് യ-വ ദീന്‍ പേജ് 10)

ഇലസ്ലാമിക സമ്പദ് വ്യവസ്ഥയുടെ അഭിവാജ്യഘടകമായ സകാത്ത് കൊടുത്തു വീട്ടേണ്ട വിഷയത്തിലും വളരെ വിചിത്രമായ ചിന്താഗതിയാണ് മൗദൂദിയും പ്രസ്ഥാനവും വെച്ചുപുലര്‍ത്തുന്നത് . സക്കാത്തിന്‍റെ അവകാശികള്‍ ആരോക്കെയാണന്ന് സൂറത്ത് തൗബയുടെ അറുപതാം ആയത്തിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കെ ആ അവകാശികളെ പരിഗണിക്കാതെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സക്കാത്ത് വിനിയോഗിക്കാനാണ് ജമാഅത്ത് ഭരണഘടന അണികളോട് നിര്‍ഷ്കര്‍ഷിക്കുന്നത് .

ജമാഅത്ത് ഭരണഘടനയുടെ ഖണ്ഡിക 28(20)ലുംഖണ്ഡിക 58 ലും അത് വളരെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ പ്രവാചകരും സ്വാഹാബികളും പൗരാണികമുസ്ലിം സമൂഹത്തെ പഠിപ്പിച്ച അനുഷ്ഠാനങ്ങളായ തവസ്സുല്‍ ,ഇസ്തിഗാസ,ഖബര്‍ സിയാറത്ത് എന്നിവയെയും മൗദൂദിയും കൂട്ടരും നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. ഇതിനു പുറമെ മുന്‍കാല മഹത്തുക്കളെ തങ്ങള്‍ക്ക് കഴിയും വിധത്തില്‍ ഇകയിത്തി കാണിക്കാനും  അവര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ നാല് സാങ്കേതിക പദങ്ങള്‍ എന്ന കൃതിയിലൂടെ മൗദൂദി പറയുന്നു:ഇലാഹ്,റബ്ബ്,ഇബാദത്ത്,ദീന്‍ ഇവ ഖുര്‍ആനിന്‍റെ അടിസ്ഥാനപരമായ നാല് സാങ്കേതിക പദങ്ങളാണ് .ഇവ മനസ്സിലാക്കിയവര്‍ ഖുര്‍ആന്‍ ഗ്രഹിച്ചു.’എന്നിട്ട് അദ്ധേഹം ഇതേ പുസ്തകത്തില്‍ പേജ് 12 പറയുന്നു.’മുന്‍കഴിഞ്ഞു പോയ മുഫസ്സിരീങ്ങള്‍ക്കും ഭാഷാ പണ്ഡിതന്മാര്‍ക്കും അറബി ഭാഷ ആസ്വദിക്കാന്‍ കഴിയാത്തത് കൊണ്ടും മുസ്ലിങ്ങള്‍ ഇസ്ലാമിക സമൂഹത്തില്‍ ജനിച്ചത് കൊണ്ടും ഖുര്‍ആന്‍ അവതരണ കാലത്ത് പ്രയോഗിക്കപ്പെട്ട അതിന്‍റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലായിരുന്നില്ല’.

നോക്കൂ മുന്‍കഴിഞ്ഞു പോയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും ഭാഷാപണ്ഡിതര്‍ക്കും ഖുര്‍ആനിലെ അടിസ്ഥാന പദങ്ങളായ ഇലാഹ്,റബ്ബ്,ഇബാദത്ത്,ദീന്‍എന്നിവയുടെ അര്‍ത്ഥം അറിയില്ലത്രെ…അറബി ഭാഷ ആസ്വദിക്കാനുള്ള കഴിവു കേടുകൊണ്ടാണിത് സംഭവിച്ചതെന്നും പറയുന്ന മൗദൂദിക്ക് പക്ഷെ,അറബിഭാഷ വശമില്ലായിരുന്നു എന്നത് അപഹാസ്യം തന്നെ.അറബി വശമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും ഭാഷാപണ്ഡിതരെയും അറബി അറിയാത്തവരാക്കി ചിത്രീകരിച്ചതിലൂടെ തന്‍റെ മണ്ടന്‍ ചിന്താഗതി സമര്‍ത്ഥിക്കാനാണ് മൗദൂദി ശ്രമിക്കുന്നതെന്ന് വ്യക്തം.

ചുരുക്കിപ്പറഞ്ഞാല്‍ മസ് ലഹത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാമെന്ന മൗദൂദിയന്‍ തത്വം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന മൗദൂദി പ്രസ്ഥാനം ഇന്ന് മൗദൂദിയന്‍ ചിന്തകളെ വിട്ട് പുതിയ പുരോഗമന ചിന്തകളുമായി പുരോപ്രയാണം നടത്തി ക്കൊണ്ടിരിക്കുകയാണ്.ഗതകാല നിലപാടുകളില്‍ മാറ്റം വരുത്തിയും ഇടക്കിടക്ക് ഓന്തു രാഷ്ട്രീയം കളിച്ചും മുന്നോട്ട് പോകുന്ന ഈ പ്രസ്ഥാനം മൗദൂദിയില്‍ നിന്നും ഒ.അബ്ദുല്ലയിലെത്തുമ്പോള്‍ ശരീഅത്തിനെതിരെ പോലും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂടാതെ യുക്തിവാദികളുടെ വീക്ഷണകോണിലൂടെ മതത്തെ നോക്കിക്കാണുന്ന അഭിനവ ജമാഅത്തുകാരെ യഥാര്‍ത്ഥ മുസ്ലിം സമുദായം ജാഗ്രതയോടെ കാണേണ്ട സമയവും അതിക്രമിച്ചിട്ടുണ്ട്.   തത്വത്തില്‍     ഒരു മതസംഘടനയോ പ്രസ്ഥാനമോ അല്ല ജമാഅത്തെ ഇസ്ലാമി.മറിച്ച് മത്തിന്‍റെ പേര് ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യുന്ന കേവലമൊരു രാഷ്ട്രീയ സംഘടന മാത്രമാണ് ഈ പ്രസ്ഥാനം.

പാക്കിസ്ഥാനിലെ  പ്രമുഖ പണ്ഡിതനും കുറെ വര്‍ഷക്കാലം മൗദൂദിയോടൊത്ത് പ്രവര്‍ത്തിച്ചവരുമായ മൗലാനാ അശ്റഫ് ഖാന്‍ സുലൈമാനിയുടെ വാക്കുകളില്‍ നിന്ന് നമുക്കിത് ഗ്രഹിക്കാവുന്നതേയുള്ളു.അദ്ധേഹം പറയുന്നു:”മൗദൂദി ഒരു രാഷ്ടീയക്കാരനായിരുന്നു.ജമാഅത്തെ ഇസ്ലാമി എന്ന രാഷ്ടീയ പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്.കേവല രാഷ്ടീയ പ്രസ്ഥാനമല്ല മതത്തിന്‍റെ പേരില്‍ രാഷ്ടീയ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണത്.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*