ഒരു രാജ്യം ഒരു ഭാഷ; ഹിന്ദി ഭാഷ ഇന്ത്യയെ ഏകീകരിക്കാനെന്ന്‌ കേന്ദ്ര സര്‍ക്കാര്‍: പ്രതിഷേധം ശക്തം, ഫെഡറല്‍ സംവിധാനങ്ങളെ ബി.ജെ.പി അട്ടിമറിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.’ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ട്വിറ്റ് ചെയ്യുകയായിരുന്നു ഷാ.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണേന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് അമിത്ഷായുടെ പുതിയ പ്രസ്താവന.

ഇതിനെതിരേ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ആദ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്ന് യെച്ചൂരി പ്രതികരിച്ചു. ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ഇതിലൂടെയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിന്‍വലിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചു.

അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചോദിച്ചു.

മാതൃഭാഷക്കൊപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിക്കണം. വിവിധ ഭാഷകളുണ്ടെങ്കിലും ഇന്ത്യയെ ഏകീകരിച്ചു നിര്‍ത്താനാവുക ഹിന്ദിക്കാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. രാജ്യത്തിന്റെ പൈതൃകത്തിന് ഒരു ഭാഷ ആവശ്യമാണെന്നും കുറിച്ചു.
ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താനാവും. ആയതിനാല്‍ ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം . എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എങ്കിലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ഇതിലൂടെ മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും ഷാ വ്യക്തമാക്കി.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*