സഊദി അരാംകോ ഓഹരി ഒന്‍പതിന് വിപണിയില്‍; വിശദ വിവരങ്ങള്‍ പ്രഖ്യാപിച്ചു നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പന

റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ഓഹരികള്‍ ആദ്യമായി ശനിയാഴ്ച വിപണിയിലെത്തും. അരാംകോ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കാന്‍ അനുമതി ലഭിച്ചതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പ്രാദേശിക ഷെയര്‍ മാര്‍ക്കറ്റിലായിരിക്കും വില്‍പ്പനക്കെത്തുക. അനുമതി ലഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം ഒന്‍പതിന് വിപണിയില്‍ ഓഹരി എത്തുമെന്ന് അറാംകോ സി.ഇ.ഒ അമീന്‍ അല്‍ നാസര്‍ അറിയിച്ചു.
അഞ്ച് ശതമാനം ഓഹരിയാണ് സഊദി അരാംകോ ഓഹരി വിപണിയില്‍ വില്‍ക്കുക. ഇതിന്റെ ആദ്യ പടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് വില്‍പ്പനക്കെത്തുക. ഇതിന്റെ മൂല്യം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 40 ബില്യണ്‍ വരെയാണ് കണക്കാക്കുന്നത്. തദാവുലില്‍ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളില്‍ നിക്ഷേപമുള്ള പൊതു, സ്വകാര്യ ഫണ്ടുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ക്ക് ലൈസന്‍സുള്ള വ്യക്തികള്‍, കാപിറ്റല്‍ അതോറിറ്റി ലൈസന്‍സ് ലഭിച്ച വ്യക്തിയുടെ ഇടപാടുകാര്‍, സഊദിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ട് തുറക്കാന്‍ അനുമതി ലഭിച്ച വ്യക്തികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനികള്‍, ജി.സി.സി കമ്പനികള്‍, ഉള്‍പ്പെടെ എന്നിവരുള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന നിക്ഷേപകരായ വിദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സ്വദേശികള്‍ക്കുമാണ് ഓഹരികള്‍ വാങ്ങാനാവുക.
സ്വദേശികളായ ഓഹരി ഉടമകള്‍ 180 ദിവസം തുടര്‍ച്ചയായി ഓഹരി സൂക്ഷിച്ചാല്‍ സൗജന്യ ഷെയറുകള്‍ ബോണസായി നല്‍കുന്നുണ്ട്. ഐ.പി.ഒ സമയത്ത് അവര്‍ വാങ്ങുന്ന 10 ഓഹരികള്‍ക്ക് ഒന്ന് എന്ന നിലയിലാണ് സൗജന്യം ലഭിക്കുക. 100 ഓഹരി വരെ സൗജന്യമായി ലഭിക്കും. അംഗീകൃത ബാങ്കുകള്‍ വഴി ഓഹരി എടുക്കാനാകും.
പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ള കമ്പനികളുമായി ചര്‍ച്ച നടത്തും. അരാംകോയുടെ ഓഹരി വിപണി പ്രവേശത്തോടെ സഊദി സമ്പദ്ഘടന കൂടുതല്‍ കരുത്തു നേടുമെന്നാണ് കണക്കുകള്‍.
സഊദി അറാംകോ ലിസ്റ്റ് ചെയ്യുന്നതോടെ തദാവുല്‍ ശക്തിപ്പെടുമെന്നും വിദേശ നിക്ഷേപ കേന്ദ്രമായി സഊദി അറേബ്യ മാറുമെന്നും തദാവുലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ലോക വിപണിയില്‍ അറാംകോക്ക് ശക്തമായ സാന്നിധ്യമുണ്ടാകുമെന്നും അറാംകോ ചെയര്‍മാന്‍ യാസര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. റിയാദ് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ശേഷവും ലോക എണ്ണ വിപണിയില്‍ അറാംകോ സജീവ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പന ചൈനയിലെ ഇകോമേഴ്‌സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്‍പനയില്‍ പോയത്. എന്നാല്‍, ഒന്ന് മുതല്‍ രണ്ടു ശതമാനം വരെ മാത്രം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 40 ബില്യണ്‍ വരെ മൂല്യം പ്രതീക്ഷിക്കുന്ന അരാംകോ ഇത് മറി കടക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പന സഊദിക്ക് മാത്രമാകും.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*