പടിഞ്ഞാറിലെ ഇസ്ലാമിക നവോത്ഥാനത്തിന്‍റെ അടയാളങ്ങള്‍

അക്ബര്‍ മുഹമ്മദ്

ചോദ്യം:ഇന്ന് ലോകത്ത് ഇസ്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണോ?

ഉത്തരം: അതെ, ഉണര്‍ച്ചയുടെ അടയാളങ്ങള്‍ ദൃശ്യമാണ്. അമുസ്ലിംകളായ ആളുകള്‍ തന്നെ പത്തൊമ്പത്,ഇരുപത് നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ അധിനിവേശത്തിന് ശേഷം അമുസ്ലിംകളായ ആളുകള്‍ തന്നെ ലോകത്തുടനീളം തങ്ങളുടെ വേരുകളും അസ്തിത്വവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വന്തം സംസ്കാരിക മൂല്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് അധിനിവേശത്തിനരകളായ ഓരോ സമൂഹവും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് നമുക്ക് കണ്ടെത്താനാകും.

നാം യൂറോപ്യന്‍ സംസ്കാരത്തിന്‍റെ അടിമകളാകുകയല്ല വേണ്ടത്; നമുക്ക് നമ്മുടെ സ്വന്തം അടിസ്ഥാനമുയര്‍ത്തിപ്പിടിക്കുന്നതിലൂടെയാണ് മഹത്വം കൈവരിക എന്ന മുദ്രാവാക്യമാണ് കൊളോണിയലിസത്തിന് ശേഷം കോളനി വല്‍കൃത നാടുകളില്‍ ഉയര്‍ന്നുകേട്ടത്. ഇസ്ലാമിന്‍റെ ഉയര്‍ച്ചയും ഈയടിസ്ഥാനത്തിലാണ് നമുക്ക് കാണാനാകുന്നത്.
നമുക്ക് യഥാര്‍ത്ഥ ഇസ്ലാമിലേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും എന്തുകൊണ്ടാണ് ഇത് ക്രിയാത്മകമായി സംഭവിക്കാത്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. മുസ്ലിംകളെ ഭരിച്ചത് അധികവും കൊളോണിയല്‍ ഭരണാധികാരികളെ പോലെയുള്ളവരാണ്. അവര്‍ പലപ്പോഴും മുസ്ലിംകളെ ശക്തമായ പീഢനങ്ങള്‍ക്കിരയാക്കി. സ്വന്തം അസ്തിത്വത്തിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യപ്പെട്ട മുസ്ലിംകളെ അവര്‍ നിരവധി ബുദ്ധിമുട്ടുകള്‍ക്കിരയാക്കി.

തുര്‍ക്കിയിലെ അതാതുര്‍ക്കിന്‍റെ കാര്യം തന്നെ എടുക്കുക. അദ്ദേഹം ഇസ്ലാമിനെ വളരെയധികം പ്രയാസപ്പെടുത്തി. ഇതുപോലെ നിരവധി ആളുകളെ നമുക്ക് കാണാനാകുന്നതാണ്. ഇസ്ലാമിന്‍റെ ഖജനാവുകളെയാണ് അവര്‍ ആത്യന്തികമായി ലക്ഷ്യം വെച്ചത്. അതുപോലെത്തന്നെ ഇസ്ലാമിനെയും അതിന്‍റെ മൂല്യങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ മുഴുവന്‍ അവര്‍ എതിര്‍ത്തു.

ഇന്ന് ഇസ്ലാമിക സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പുനര്‍ നിര്‍മ്മിക്കാനുമുള്ള ശ്രമങ്ങള്‍ വലിയ അളവില്‍ നടക്കുന്നുണ്ട്. പക്ഷെ ഇവരൊന്നും അടിസ്ഥാനപരമായി പാശ്ചാത്യര്‍ക്കെതിരെയാണോ എന്നു ചോദിച്ചാല്‍ അല്ലെന്ന് അറുത്തുമുറിച്ച് പറയാന്‍ എനിക്കാകുന്നതാണ്. എങ്കിലും സ്വന്തം അസ്തിത്വത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും അതിനുള്ള അവകാശങ്ങളെ ധ്വംസിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എതിരാണ് അവരെന്നും ഞാന്‍ പറയുന്നു. ഇസ്ലാമിക സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന വിഷയത്തില്‍ അവര്‍ വിജയത്തിന്‍റെ പാതയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്‍റില്‍ നിന്നുമവര്‍ക്ക് സഹായം കിട്ടുന്നില്ല. പാവങ്ങളെ അവര്‍ സഹായിക്കുന്നു.അവര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ജോലി നേടാന്‍ സഹായിക്കുന്നു.

ചോദ്യം:ഇസ്ലാമികമായ ഉണര്‍ച്ച എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് എന്താണ്?

ഉത്തരം:ഇസ്ലാമിക നവോത്ഥാനം എന്നത് കൊണ്ട് ഇസ്ലാമിക മൂല്യങ്ങളുടെ പുനരുദ്ധാരണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. സാമൂഹിക നീതി,പ്രബോധനം, ജോലി ചെയ്യുക,സമ്പാദിക്കുക,മടിയനാകാതിരിക്കുക,അയല്‍ വാസികളെ ബഹുമാനിക്കുക, സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരോട് ഇടപഴകുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളിലുള്ള നവോത്ഥാനമാണത്. സാധാരണക്കാരായ ആളുകള്‍ക്കിടയിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. എന്‍റെ അഭിപ്രായത്തില്‍ ഏഴാം നൂറ്റാണ്ടില്‍ പ്രകടമായത് പോലുള്ള ഒരു അവസ്ഥാവിശേഷമാണിത്. പ്രവാചകന്‍ (സ) യുടെ കൂടെ തുടക്കത്തില്‍ ഉണ്ടായിരുന്നത് പാവങ്ങളും സാധാരണക്കാരും അടിമകളുമായിരുന്നല്ലോ. അവരിലായിരുന്നുവല്ലോ ഇസ്ലാമിക മൂല്യങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്നത്. ഇവരില്‍ നിന്നുമാണ് പിന്നീട് ബാക്കിയുള്ള വളര്‍ച്ചകള്‍ മുഴുവനുമുണ്ടായത്.

ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതും ഇന്ന് അതിന്‍റെ ആളുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നതുമായ മൂല്യങ്ങളെയും വ്യവസ്ഥിതികളെയും കുറിച്ച് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇസ്ലാമിക മൂല്യങ്ങളുടെ വ്യാപനം ഒരു ഭീഷണിയായി കാണപ്പെടുന്ന സ്ഥിതിയാണല്ലോ പാശ്ചാത്യ ലോകത്ത് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?

ഉത്തരം: പാശ്ചാത്യര്‍ക്ക് ഭീഷണിയോ? ഇസ്ലാമും ഇസ്ലാമിക മൂല്യങ്ങളും പാശ്ചാത്യലോകത്തിന് ഭീഷണിയായി കാണുന്ന ഒന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ഒരു മുസ്ലിം സിറ്റിയില്‍ താമസിക്കുന്ന സാധാരണക്കാരനായ മുസ്ലിം പാശ്ചാത്യരെ ഭീഷണിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നുമില്ല. അവര്‍ക്ക് അങ്ങനെയൊരു ചിന്തയേ ഇല്ല. ഒരു സാധാരണക്കാരനായ മുസ്ലിം പാശ്ചാത്യര്‍ക്കെതിരെയുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്ന നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ആളാണെന്ന് ഞാന്‍ എന്തിനാണ് വിശ്വസിക്കേണ്ടത്? അതുകൊണ്ടെല്ലാം എന്താണ് അര്‍ത്ഥമാക്കുന്നത്?
സാധാരണക്കാരനായ മുസ്ലിം പാശ്ചാത്യ ലോകത്തെ ഒരാളെ എപ്പോഴും വിരുദ്ധ ദിശയിലായി കണ്ടുകൊണ്ടിരിക്കുന്ന ആളല്ല. എന്നാല്‍ നിരവധി മുസ്ലിംകള്‍ പാശ്ചാത്യര്‍ക്കെതിരെ തിരിയുകയും ശത്രു പക്ഷത്ത് നിറുത്തുകയും ചെയ്യുന്നുണ്ടെന്നത് ശരിയാണ്. പാശ്ചാത്യ ഭരണകൂടം, പടിഞ്ഞാറന്‍ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളെ എതിര്‍പ്പിന്‍റെ കണ്ണുകൊണ്ടാണ് അവര്‍ കാണുന്നത്. അത് മുസ്ലിംകള്‍ക്കെതിരെ അവരെടുക്കുന്ന നിലപാടിന്‍റെ പ്രതിപ്രവര്‍ത്തനമായി സംഭവിക്കുന്ന കാര്യമാണ്. പാശ്ചാത്യരില്‍ നിന്നുമുള്ള നിരന്തരമായ നിരവധി അനുഭവങ്ങളാണ് അത്തരമൊരു നിലപാട് രൂപീകരണത്തിലേക്ക് ഈ മുസ്ലിം വിഭാഗത്തെ എത്തിച്ചിരിക്കുന്നത്.

പാശ്ചാത്യരുയര്‍ത്തുന്ന ധാര്‍മ്മിക രംഗത്തെ ഭീഷണിയെക്കുറിച്ച്?

മുസ്ലിംകളുടെ വികാരങ്ങളെ അക്രമിക്കുന്നതും മോശമാക്കുന്നതുമായ സാംസ്കാരിക കയറ്റുമതികളെക്കുറിച്ചായിരിക്കും ഭീഷണി എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. സ്ത്രീകളുടെ വസ്ത്ര ധാരണം, പൊതു രംഗത്തുള്ള അവരുടെ രംഗപ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാശ്ചാത്യരുടെ വീക്ഷണങ്ങളാണിവിടെ പ്രതിസന്ധിയും സാംസ്കാരിക തകര്‍ച്ചക്ക് ഇടവരുത്തുന്നതുമായ ഭീഷണിയായി കാണുന്നത്. മ്യൂസിക്ക്, സിനിമകള്‍ തുടങ്ങി പാശ്ചാത്യര്‍ കയറ്റിവിടുന്ന പലതും മുസ്ലിം ലോകം ഒരു പ്രശ്നമായി കാണുന്നുണ്ട്.പക്ഷെ ഇതെല്ലാം സാംസ്കാരികവും മതകീയവുമായ മൂല്യങ്ങള്‍ക്ക് എതിരായത് കൊണ്ടാണ്.

അല്ലാതെ മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ അതിന് നല്‍കേണ്ടതില്ല. പാശ്ചാത്യ സംസ്കാരത്തെ മുസ്ലിംകള്‍ ബഹിഷ്കരിക്കുന്നുണ്ടെങ്കില്‍ സ്വന്തം സംസ്കാരത്തിന് എതിരായത് കൊണ്ട് മാത്രമാണ്. ഇത്തരമൊരു നിലപാട് രൂപീകരണം മുസ്ലിമിന്‍റെ സാംസ്കാരികാസ്തിത്വത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് താനും. എന്നുമാത്രമല്ല അതൊരു അടിച്ചേല്‍പ്പിക്കലിന്‍റെ ഭാഗമായി അവര്‍ കരുതുകയും ചെയ്യുന്നു. പാശ്ചാത്യരുടെ സംസ്കാരവും ജീവിത രീതികളും മറ്റുള്ളവരുടെ മേലില്‍ അധികാരപൂര്‍വ്വം ചുമത്തുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണല്ലോ. ഓരോരുത്തര്‍ക്കും ഓരോരുത്തരും സാംസ്കാരിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഇതാണ് ഇവിടെ ഹനിക്കപ്പെടുന്നത്. ഞങ്ങളുടെ സമൂഹം പാശ്ചാത്യ സമൂഹങ്ങളെ പോലെത്തന്നെ ആയിത്തീരുകയില്ല.

അക്ബര്‍ മുഹമ്മദ്( അസോസിയേറ്റ് പ്രൊഫസര്‍, ഹിസ്റ്ററി ആന്‍റ് ആഫ്രിക്കാനാ സ്റ്റഡീസ് ബിങ്ങ്ഹാംറ്റണ്‍ യൂണിവേഴ്സ്റ്റി ന്യൂയോര്‍ക്ക്)Akbar muhammad (Associate professor of history and Africana studies at Binghamton University in New York)

വിവ; എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*